കാലിക്കണ്ടി -ഏറ്റുപാറ വിവാദ റോഡിൽ നാട്ടുകാരുടെ ജനകീയ ഉദ്ഘാടനം
പയ്യാവൂർ :
പ്രവർത്തിയിലെ അഴിമതി ആരോപണവും പോലീസ് കേസും മറ്റുമായി വിവാദമായ കാലിക്കണ്ടി -ഏറ്റുപാറ റോഡ് ടാറിങ്ങ് പ്രവർത്തി പൂർത്തിയായതിനെ തുടർന്ന്, ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇല്ലാതെ നാട്ടുകാർ ജനകീയ ഉദ്ഘാടനം നടത്തി. റോഡിന്റെ ഗുണഭോക്താക്കളിൽ ഏറ്റവും പ്രായമുള്ള 82 കാരനായ ചക്കാനികുന്നേൽ ജോൺ ആണ് ഉദ്ഘാടനം ചെയ്തത്.1974 ൽ ജനകീയ കൂട്ടായ്മയിൽ റോഡ് നിർമിച്ചതിൽ പങ്കെടുത്ത ആളുകളിൽ ജീവിച്ചിരിക്കുന്നതിൽ അപൂർവം ചിലരിൽ ഒരാളാണ് ജോൺ. അന്ന് 2.2കിലോമീറ്റർ റോഡ് നിർമിച്ചിരുന്നെങ്കിലും അടുത്ത കാലം വരെ 200 മീറ്റർ ഭാഗം മാത്രമാണ് ടാർ ചെയ്തിരുന്നത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് കെ സി ജോസഫ് ഗ്രാമ വികസന വകുപ്പ് മന്ത്രി ആയിരിക്കെ ആണ് റോഡ് പി എം ജി എസ് വൈ പദ്ധതി യിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനും പാലം പണിയുന്നതിനും അനുമതി ആയത്.പിന്നീട് ജനകീയ കൂട്ടായ്മയിൽ പാലത്തിനു ആവശ്യമായ സ്ഥലം കണ്ടെത്തുകയും പാലം നിർമാണം 6മാസം മുൻപ് പൂർത്തിയാവുകയും ചെയ്തു. ടാറിങ്ങ് പ്രവർത്തി തുടങ്ങിയതോടെ പണിയിൽ ക്രമക്കേട് ആരോപിച്ചു ചിലർ രംഗത്ത് വരികയും അഴിമതി ആരോപണം ഉന്നയിച്ചു പ്രവർത്തി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ഇത് വിവാദമാവുകയും ചെയ്തു. തുടർന്ന് നിർമാണ ചുമതല ഉണ്ടായിരുന്ന വനിതാ എഞ്ചിനീയറെ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയും മറ്റൊരു വാർഡിലെ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കുകയമുണ്ടായി.റോഡ് നിർമാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ നിയമാനുസൃത മാർഗത്തിലൂടെ പരിഹരിക്കുന്നതിനു പകരം പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ സഞ്ചാര യോഗ്യമായ റോഡ് എന്ന ആവശ്യം പണി നിർത്തിവെപ്പിച്ചു ഇല്ലാതാക്കാൻ ആണ് ചിലർ ശ്രമിച്ചതെന്നും, ഇത് കോൺട്രാക്ടറെ ഭീഷണിപെടുത്തി പണം തട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നുമാണ് നാട്ടുകാരുടെ നിലപാട്.വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം റോഡ് ടാർ ചെയ്ത സന്തോഷവും, റോഡ് ഗുണഭോക്താക്കളുടെ വികാരം പരിഗണിക്കാതെ പ്രവർത്തി തടസ്സപ്പെടുത്താൻ കൂട്ട് നിന്നവർക്ക് ഒത്താശ ചെയ്ത ജനപ്രതിനിധികളോടും രാഷ്ട്രീയ നേതാക്കന്മാരോടും ഉള്ള പ്രധിഷേധവുമാണ് ജനകീയ ഉദ്ഘാടനത്തിലൂടെ നാട്ടുകാർ പ്രകടിപ്പിച്ചത്..
No comments