നായയോ പൂച്ചയോ ഏതാണ് വീട്ടിൽ വളർത്തുന്നത്
01-09-2021
തിരുവനന്തപുരം: നായ്ക്കളെയും പൂച്ചകളെയും വീട്ടില്‍ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു.
എല്ലാ വര്‍ഷവും പുതുക്കുകയും വേണം. 'ബ്രൂണോ കേസി"ല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് ലൈസന്‍സ് സംവിധാനവും രജിസ്ട്രേഷനും നിര്‍ബന്ധമാക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം നഗരസഭ രജിസ്ട്രേഷന്‍ നടപടികളുടെ അന്തിമ കരട് തയ്യാറാക്കിക്കഴിഞ്ഞു.
*തിരുവനന്തപുരം നഗരസഭയുടെ കരടില്‍ നിന്ന്*
❇️ ഒരാളിന് പരമാവധി വളര്‍ത്താവുന്ന നായ്‌ക്കളുടെ എണ്ണം 10
❇️ വളര്‍ത്തുനായ്‌ക്കള്‍ അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കരുത്
❇️ നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും
❇️ തുടര്‍ച്ചയായി നിയമം ലംഘിച്ചാല്‍ നായ്‌ക്കളെ പിടിച്ചെടുത്ത് ലേലം ചെയ്യും
❇️ പരിശീലകര്‍ക്കും പരിപാലന കേന്ദ്രങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം
❇️ലൈസന്‍സില്ലാതെ വളര്‍ത്തുന്നവര്‍ക്ക് പിഴയും കടുത്ത ശിക്ഷയും
❇️രജിസ്ട്രേഷന് മുന്‍പ് പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് നിര്‍ബന്ധം.
*മൈക്രോ ചിപ്പ് വരും*
നായ്‌ക്കളുടെ കഴുത്തിലോ ചെവിയിലോ മൈക്രോചിപ്പുകള്‍ സ്ഥാപിക്കും. മൈക്രോചിപ്പില്‍ 15 അക്ക തിരിച്ചറിയല്‍ നമ്ബരുണ്ടാകും. ഈ നമ്ബരിലൂടെ നായ്‌ക്കളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കും. ഇതിനായി പുതിയ സോഫ്‌റ്റ്‌വെയര്‍ രൂപപ്പെടുത്തും. പ്രായാധിക്യം വരുമ്ബോള്‍ നായയെ ഉപേക്ഷിക്കുന്ന പ്രവണത ഉള്‍പ്പെടെ തടയാന്‍ മൈക്രോ ചിപ്പ് സഹായകരമാകും.
*ലൈസന്‍സ് ഫീ*
ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഫീ നിശ്ചയിക്കാം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 125 രൂപയാണ് നിലവില്‍ ലൈസന്‍സ് ഫീ. പരിഷ്കരണത്തോടെ നിരക്കില്‍ മാറ്റം വരും. മൃഗാശുപത്രികളില്‍ നിന്നാണ് അപേക്ഷാഫോം ലഭിക്കുക.
*ഉത്തരവ് വന്ന വഴി*
തിരുവനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തുനായ ബ്രൂണോയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് എല്ലാ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
'നായ്‌ക്കള്‍ക്കെതിരായ ക്രൂരത സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരികയാണ്. നായ്‌ക്കളും മനുഷ്യരെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കുന്നവരാണ്. നായ്‌ക്കള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും.'
No comments