മെഡിസെപ്പ്;സർക്കാർ പങ്കാളിത്തം ഉറപ്പു വരുത്തണം- കെ.ജി.ഒ.യു
പയ്യാവൂർ:സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി വിഭാവനം ചെയ്ത മെഡിസെപ്പ് (മെഡിക്കൽ ഇൻഷൂറൻസ് സ്കീം ടു ഗവൺമെൻ്റ് എംപ്ലോയീസ് ആൻ്റ് പെൻഷണേഴ്സ് )പദ്ധതിയിൽ സർക്കാർ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ പ്രസ്തുത പദ്ധതിയിൽ സർക്കാർ വിഹിതമോ പങ്കാളിത്തമോ ഇല്ല. ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും മാത്രം മുഴുവൻ പ്രീമിയം തുകയും നിർബന്ധപൂർവ്വം ശേഖരിക്കുവാനുള്ള നിർദ്ദേശമാണുള്ളത്.ഭാര്യയും ഭർത്താവും ജീവനക്കാരോ പെൻഷൻകാരോ ആണെങ്കിൽ രണ്ട് പേരിൽ നിന്നും മാസം തോറും 500 രൂപ വീതം പ്രീമിയം ഈടാക്കും അതേ സമയം ഒരാൾക്കുള്ള പരിരക്ഷ തുകയായ 3 ലക്ഷം രൂപ മാത്രമെ 2 പേർക്കും കൂടി ലഭിക്കൂ.ഇൻഷൂറൻസ് പരിധിക്ക് പുറത്തു വരുന്ന തുക ജീവനക്കാരൻ / പെൻഷണർ വഹിക്കണം. ജീവനക്കാരൻ വിരമിക്കുമ്പോൾ മാതാപിതാക്കളുടെ മെഡിക്കൽ പരിരക്ഷ ഇല്ലാതാകുമെങ്കിലും അടവാക്കേണ്ട പ്രീമിയത്തിൽ ഇളവനുവദിക്കപ്പെടാത്ത സാഹചര്യമാണുള്ളത്.ജീവനക്കാരിൽ നിന്നും പെൻഷണർമാരിൽ നിന്നും ഇൻഷൂറൻസ് പ്രീമിയം തുക പിരിച്ചെടുത്ത് കമ്പനിക്ക് കൈമാറുന്ന ഇൻഷൂറൻസ് ഏജൻറിൻ്റെ പദവിയാണ് നിലവിലെ ഉത്തരവുകൾ പ്രകാരം മെഡിസെപ് പദ്ധതിയിൽ സർക്കാരിനുള്ളത്. മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് ജീവനക്കാർക്ക് പ്രയോജനപ്രദമായ രീതിയിൽ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണം. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു.ടി.ഷജിൽ, ഏ.ആർ.ജിതേന്ദ്രൻ, എൻ.പ്രീജിത്ത്, ഷിജിൻ മാണിയത്ത്, നീഭാ കുമാരി, ഡേവി ജോൺ, കുര്യൻ മാത്യു, സി.വി.പ്രശോഭ് എന്നിവർ സംസാരിച്ചു
No comments