ജോജു ജോർജ് മദ്യപിച്ചിട്ടില്ല, വഴിതടഞ്ഞതിനും വാഹനം ആക്രമിച്ചതിനും കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
കൊച്ചി : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വഴിതടഞ്ഞതിനും ജോജു ജോർജിന്റെ വാഹനം ആക്രമിച്ചതിനും കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. താൻ മദ്യപിച്ചിരുന്നില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞിരുന്നു. അഞ്ചുവർഷമായി മദ്യപാനം നിറുത്തിയെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
' ഹൈക്കോടതി വിധി പ്രകാരം പൂർണമായും റോഡ് ഉപരോധിക്കരുതെന്നാണ്. അതുകൊണ്ടാണ് സമരക്കാരോട് സംസാരിച്ചത്. അവരെന്റെ വണ്ടി തല്ലിപ്പൊളിച്ചു. എന്റെ അപ്പനെയും അമ്മയെയും അവർ പച്ചത്തെറി വിളിച്ചു. എന്നെ അവർക്ക് തെറി പറയാം. പക്ഷേ, എന്റെ അപ്പനും അമ്മയും എന്ത് ചെയ്‌തു? സിനിമാനടനായതുകൊണ്ട് പ്രതികരിക്കരുതെന്നുണ്ടോ? ഇത് ഷോ അല്ല. ഇതെന്റെ പ്രതിഷേധമാണ്. അവർ കേസ് കൊടുത്തോട്ടെ. ഞാൻ നേരിടും. ഞാനും പരാതി കൊടുക്കും. ഞാൻ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. എന്റെ വാഹനത്തിന്റെ തൊട്ടടുത്ത് കീമോയ്ക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവരൊക്കെ ശ്വാസം വിടാൻ പറ്റാതെ നിൽക്കുകയായിരുന്നു. ഇതൊക്കെ കണ്ടിട്ട് എങ്ങനെയാണ് പ്രതിഷേധിക്കാതിരിക്കുക.' ജോജുവിന്റെ വാക്കുകൾ.
ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടതോടെയാണ് ജോജു ജോർജ് പ്രതികരിച്ചത്.
No comments