ആറളം ഫാമിൽ കാട്ടാനക്ക് മുന്നിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു - ബൈക്ക് തകർത്ത് ആന
02-11-2021
ഇരിട്ടി: ആറളം ഫാമിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെത്ത് തൊഴിലാളികൾക്ക് നേരെ കാട്ടാന അക്രമം .
ബൈക്കുപേക്ഷിച്ച് ഓടിയതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനായി. ഇവരുടെ ബൈക്ക് കാട്ടാന തകർത്തു. ഫാമിലെ ചെത്തു തൊഴിലാളികളായ ഏറണാകുളം അങ്കമാലി സ്വദേശി വി.എ. ബിനോയി(38), കെ.എൻ. സജീവൻ(53), എൻ.വി. ഷാജി (52) എന്നിവരാണ് ആനയുടെ മുന്നിൽ പെട്ടത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. തെങ്ങ് ചെത്തുന്നതിനായി ഫാമിന്റെ രണ്ടാം ബ്ലോക്കിൽ നിന്നും ഒന്നാം ബ്ലോക്കിലേക്ക് പോവുകയായിരുന്നു ഇവർ. രണ്ടിൽ നിന്നും ഒന്നിലേക്ക് പ്രവേശിക്കുന്ന റോഡരികിൽ കാട്ടിനുള്ളിൽ മറഞ്ഞു നില്ക്കുകയായിരുന്നു ആന . റോഡരികിൽ വീണ മരക്കൊമ്പ് മാറ്റാനുള്ള ശ്രമത്തിനിടെ കാട്ടിനുള്ളിൽ മറഞ്ഞുനിന്ന കാട്ടാന ചിഹ്നം വിളിച്ച് ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
മുന്നിലെ ബൈക്കിൽ സഞ്ചരിച്ച ബിനോയിയുടെ ബൈക്ക് പിടിച്ചെടുത്ത ആന ബൈക്ക് ചവിട്ടി തകർത്തു. ബൈക്ക് കിട്ടിയതിനാലാണ് ബിനോയ് ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. ഇതിനിടയിൽ പിന്നിൽ ബൈക്കിൽ വരികയായിരുന്ന സജീവനും ഷാജിയും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
അടുത്തിടെ വന്യജീവി സങ്കേതത്തിൽ നിന്നും ഫാമിനുള്ളിലേക്ക് എത്തിയ മോഴയാനയാണ് മേഖലയിൽ ഭീതി പരത്തുന്നത് എന്നാണ് തൊഴിലാളികൾ പറയുന്നത് . ഈ ആനയെക്കൂടാതെ ഇരുപതിലേറെ ആനകൾ ഇപ്പോൾ ഫാമിൽ ഉണ്ടെന്നാണ് ഇവർ പറയുന്നത്. ഇതിൽ ഏറെ അപകടകാരിയാണ് മോഴയാന എന്നാണ് പറയുന്നത്. മറ്റാനകളുടെ കൂട്ടത്തിൽ നിന്നും മാറി ഒറ്റയ്ക്ക് സഞ്ചരിക്കുകയാണ് ഇത് ചെയ്യുന്നത്.
കീഴ്പ്പള്ളി- പാലപ്പുഴ റോഡിൽ സന്ധ്യകഴിഞ്ഞാലുള്ള യാത്ര ഏറെ അപകടകരമാവുകയാണ്. പകൽ സയങ്ങളിൽ ഫാമിനുള്ളിലെ പൊന്തകാടുകളിൽ മറയുന്ന ആനക്കൂട്ടം വൈകിട്ടോടെയാണ് റോഡിന് സമിപത്തും ജനവസാ മേഖലയിലും എത്തുന്നത്. ഏതാണ് വര്ഷങ്ങള്ക്കു മുൻപ് ഫാമിൽ ഏറെ ആൾ നാശവും കൃഷി നാശവും സൃഷ്ട്ടിച്ചത് ഒരു മോഴ ആനയായിരുന്നു. ഇതിനെപിന്നീട് വനം വകുപ്പധികൃതർ ഏറെ സാഹസമായി പിടികൂടുകയും കൂട്ടിലടക്കുകയും ചെയ്തിരുന്നു . രണ്ടു വർഷത്തിന് ശേഷം ആന ചെറിയുകയും ചെയ്തു. ഇപ്പോൾ ഫാമിലെത്തിയിരിക്കുന്ന മോഴയാനയും വലിയ ഭീഷണിയാണ് ഫാമിൽ ഉയർത്തുന്നത്. ഇത് ഉയർത്തുന്ന ഭീഷണി അധികൃതർ കാണാതെ പോയാൽ വൻ അപകടം ഉണ്ടാകുമെനാണ് ഫാം തൊഴിലാളികളും പുനരധിവാസ മേഖലയിലുള്ളവരും പറയുന്നത്. ഫാമിൽ വ്യാപക കൃഷിനാശവും ആനകൾ വരുത്തിയിട്ടുണ്ട്. നിറയെ കായ്ഫലമുള്ള നിരവധി തെങ്ങുകൾ ഇവ കുത്തി വീഴ്ത്തി നശിപ്പിച്ചു. സംഭവം അറിഞ്ഞ് വനം വകുപ്പിന്റെ ദ്രുതർമ്മ സേനയും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
No comments