ഒരു സെൻ്റ് സ്ഥലം പോലും വിട്ടു നൽകാൻ വിമുഖത കാണിക്കുന്ന കാലത്തും ചിലർ സമൂഹത്തിനാകെ മാതൃകയാവുന്നു.
പയ്യാവൂർ:അർജുനൻ കൂനംകണ്ടി ഇരുമ്പ് കൊണ്ട് ആലേഖനം ചെയ്തത്.ഒരു ഗ്രാമ പഞ്ചായത്തിന്മേലുള്ള വിശ്വാസവും പ്രതീക്ഷയും ഏക്കറു കണക്കിന് സ്ഥലം സ്വന്തമായുണ്ടെങ്കിലും പൊതു ആവശ്യത്തിന് ഒരു സെൻ്റ് സ്ഥലം പോലും വിട്ടു നൽകാൻ വിമുഖത കാണിക്കുന്ന കാലത്തും ചിലർ സമൂഹത്തിനാകെ മാതൃകയാവുന്നു.നമ്മളെ ചിലർ അത്ഭുതപ്പെടുത്തുന്നു. കിരാത്ത് സ്വദേശിയായിരുന്ന അർജുനൻ കൂനംകണ്ടിയുടെ വീടും 15 സെന്റ് സ്ഥലവും തളിപ്പറമ്പിലെ ഒരു സഹകരണ ബാങ്കിലെ 5 ലക്ഷം രൂപയിലേറെ നിക്ഷേപവും ചെങ്ങളായി പഞ്ചായത്തിന് . വീടിന്റെ പുറത്തെ ഗ്രില്ലിൽ എന്റെ കാലശേഷം ഈ വീട് ചെങ്ങളായി പഞ്ചായത്തിന് എന്ന് നേരത്തെ എഴുതിപ്പിടിപ്പിച്ചിരുന്നു . അവിവാഹിതനായ അർജുനന് മാതാവ് മാത്രമെ ഉണ്ടായിരുന്നുള്ളു . ഒന്നര വർഷം മുൻപ് മാതാവ് മരിച്ചു . മാതാവിന്റെ മരണശേഷം തനിച്ചായി . രോഗിയായ അർജുനൻ സ്ഥലം വിറ്റ് കിട്ടിയ പണം കൊണ്ട് വീടു പണിയുകയും ബാക്കി തുക ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു . മരിക്കുന്നതിനു മുൻപേ ഈ വീട് ചെങ്ങളായി പഞ്ചായത്തിന് ഒസ്യത്ത് എഴുതി വെച്ചിരുന്നു . ബാങ്കിലെ തുക അവിടെ തന്നെ നിക്ഷേപിക്കാനും അതിന്റെ പലിശ ചെങ്ങളായി പഞ്ചായത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കാനും ഒസ്യത്തിൽ പറയുന്നുണ്ട്.വീടും ബാങ്ക് നിക്ഷേപവും പഞ്ചായത്തിന് ഏറ്റെടുക്കണമെങ്കിൽ ധാരാളം കടലാസു പണികൾ പൂർത്തിയാക്കാനുണ്ട് . പഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ , സെകട്ടറി കെ.കെ. രാജേഷ് എന്നിവർ വീട് സന്ദർശിച്ചു . 2017 നവംബർ 1 നായിരുന്നു ഒസ്യത്ത് ആധാരം റജിസ്റ്റർ ചെയ്തത് . അർജുനൻ മരിച്ചത് 2021 മാർച്ച് 21 നായിരുന്നു . മരിക്കുമ്പോൾ 59 വയസ്സായിരുന്നു പ്രായം . ദീർഘകാലം കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.
No comments