പഴശ്ശി പദ്ധതിപ്രദേശം ടൂറിസം കേന്ദ്രമാക്കും
മട്ടന്നൂർ പഴശ്ശി ജലസേചനപദ്ധതിപ്രദേശം ടൂറിസം കേന്ദ്രമാക്കാൻ ജലസേചനവകുപ്പും ടൂറിസംവകുപ്പും ചേർന്ന് പദ്ധതി തയ്യാറാക്കുന്നു. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലസേചനമന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്നു.
കേരളത്തിലെ ജലസേചനപദ്ധതികൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ ടൂറിസത്തിനും അനന്തസാധ്യതകളുണ്ടെന്നും ജലസേചനവകുപ്പുമായി ചേർന്ന് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുന്നതിലെ സാധ്യതയെക്കുറിച്ച് മന്ത്രി റോഷി അഗസ്റ്റിനുമായി സംസാരിച്ചിരുന്നതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രദേശത്ത് ടൂറിസം വികസനപദ്ധതി നടപ്പാക്കുന്നത് പരിശോധിക്കുന്നതിനായി കെ.കെ. ശൈലജ എം.എൽ.എ. നേരത്തെ പടിയൂരിൽ സന്ദർശനം നടത്തിയിരുന്നു. ടൂറിസം സാധ്യതകൾ കെ.കെ. ശൈലജ മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് യോഗം ചേർന്നത്. പദ്ധതി നടപ്പിലാക്കാൻ ടൂറിസംവകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന്റെ സമീപപ്രദേശമെന്ന നിലയിൽ വലിയ ടൂറിസം സാധ്യതയുള്ള സ്ഥലമാണ് പഴശ്ശി അണക്കെട്ടിന്റെ പരിസരം. പരിസ്ഥിതിസൗഹൃദ ടൂറിസം മേഖലയായി പ്രദേശത്തെ വികസിപ്പിക്കുന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്തു. പ്രദേശത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കെ.കെ. ശൈലജ എം..എൽ.എ.യും ജലസേചന-ടൂറിസം വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു
No comments