ഒക്ടോബർ ഒന്നു മുതൽ എസ്.ബി.ഐ പണം പിൻവലിക്കൽ ചെലവേറും
ഒക്ടോബർ 1 മുതൽ, സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ (SBI) സൗജന്യ പണം പിൻവലിക്കലുകൾ കണക്കാക്കുന്ന രീതിയിൽ മാറ്റം വരും. : നിങ്ങളൊരു ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമയാണെങ്കിൽ എല്ലാ മാസവും നാലു തവണ ചാർജ് ഒന്നുമില്ലാതെ പണം പിൻവലിക്കാം. അതിനുശേഷമുള്ള ഓരോ പണം പിൻവലിക്കലിനും ജി.എസ്.ടിക്കു പുറമെ 15 രൂപ വീതം ഈടാക്കും. ഇതാണ് പുതിയ എ്.ബി.ഐ നയം.
മുമ്പ് ഡിജിറ്റൽ സംവിധാനം വഴി പണം പിൻവലിക്കുന്നത് പ്രതിമാസ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബ്രാഞ്ചുകളിലെയും എ.ടി.എമ്മുകളിലെയും പണം പിൻവലിക്കലുകൾ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഒക്ടോബർ 1 മുതൽ ഡിജിറ്റൽ ഇടപാടുകളെയും ഈ നാല് ഇടപാടുകളുടെ പരിധിയിൽ എസ്.ബി.ഐ ഉൾപ്പെടുത്തുകയാണ്.
പുതിയ മാറ്റം പ്രർത്തിക്കുന്നതെങ്ങനെ?
നിങ്ങൾ രണ്ട് തവണ എ.ടി.എമ്മിൽ നിന്നും രണ്ട് തവണ ഡിജിറ്റൽ ചാനലിലൂടെയും പണം പിൻവലിച്ചാൽ നിങ്ങളുടെ നാല് സൗജന്യ പരിധി കഴിഞ്ഞു. അഞ്ചാമത്തെ ഇടപാടിന് (അത് എവിടെ നിന്ന് നടത്തിയാലും) ഫീസ് നൽകേണ്ടി വരും.
പഴയ നിയമപ്രകാരം എ.ടി.എമ്മും ആപ്പ് വഴിയുമുള്ള ഇടപാടുകളിലൂടെ മാസത്തിൽ അഞ്ചോ ആറോ തവണ പണം പിൻവലിക്കുന്നത് സൗജന്യമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇതിൽ രണ്ടോ മൂന്നോ ഇടപാടുകൾക്ക് നിങ്ങൾ പണം നൽകേണ്ടി വന്നേക്കാം. ഒരു ഇടപാടിന് 15 രൂപയും അതിനൊപ്പം ജി.എസ്.ടിയുമാണ് ഫീസ്.
മറ്റ് പ്രധാന വിവരങ്ങൾ
പുതിയ നിയമം "പ്രൊഡക്റ്റ് കോഡ് 1011-1701 "ന്റെ കീഴിലാണ് വരുന്നത്. ഇത് പ്രധാനമായും ബേസിക് സേവിങ്സ് ഡിപ്പോസിറ്റ് അക്കൗണ്ടുകളുടെ ബ്രാഞ്ച് ചാനലിനെയാണ് ബാധിക്കുന്നത്. സാമ്പത്തികമല്ലാത്ത ഇടപാടുകളും ഫണ്ട് ട്രാൻസ്‌ഫറുകളും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
No comments