ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം’; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റാപ്പർ വേടൻ
_സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്ന അപകീർത്തികരമായ വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരണവുമായി റാപ്പർ വേടൻ രംഗത്തെത്തി. സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ ആരംഭിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ബോധപൂർവ്വമായ കള്ളപ്രചാരണങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു._
_സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ല, എന്നാല്‍ ഇത്തവണ പറയാതെ വയ്യ എന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചാണ് വേടന്‍ രംഗത്തെത്തിയത്.എന്നെക്കുറിച്ച് ഒരു വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സൗദി അറേബ്യയില്‍ പന്നിയിറച്ചി വിഭവങ്ങള്‍ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ചെയിന്‍ ഞാന്‍ തുടങ്ങാന്‍ പോകുന്നു എന്നും, അതിനെക്കുറിച്ച് ഞാന്‍ പ്രസ്താവന നടത്തി എന്നും ചില പോസ്റ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും കള്ളമാണ്. ഇങ്ങനെ ഒരു പ്രസ്താവന ഞാന്‍ ഒരിക്കലും നടത്തിയിട്ടില്ല. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ ഒരു ഹോട്ടലോ റെസ്റ്റോറൻ്റോ ഭക്ഷണ ബിസിനസ്സോ തുടങ്ങാന്‍ എനിക്ക് യാതൊരു പദ്ധതിയുമില്ല. അതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ എനിക്കില്ല. ഞാന്‍ സൗദിയിലേക്ക് പോകുന്നത് ഒരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍, പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ്. എന്നെ ക്ഷണിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാക്കാ പ്രവൃത്തിയോ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല’; എന്നാണ് വേടന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയത്._
_വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും വേടന്‍ വ്യക്തമാക്കി._
No comments