കല്യാണ വീട്ടിലെ വാക്കുതർക്കം; ലഹരി മാഫിയ സംഘത്തെ കടയിൽ കയറി വെട്ടി, വീടുകൾക്ക് നേരെയും ആക്രമണം
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമാഫിയ സംഘത്തിൻ്റെ ഗുണ്ടാവിളയാട്ടം. അമ്പലമുക്കിലാണ് അക്രമി സംഘം ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കല്യാണ വീട്ടിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ചയാളാണ് ആക്രമിക്കപ്പെട്ടത്. കുടുക്കിലുമ്മാരത്തെ വ്യാപാരിയായ കൂടത്തായി പൂവ്വോട്ടിൽ നവാസിനെയാണ് ഗുണ്ടാസംഘം കടയിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് സംഭവം. നവാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി തെക്കേകുടുക്കിൽ മാജിദിൻറെയും കയ്യേലിക്കുന്നുമ്മൽ ജലീലിൻ്റെയും വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. മാജിദിൻ്റെ വീടിൻ്റെ പുറത്തെയും വാതിലുകൾ വെട്ടിപ്പൊളിച്ച നിലയിലാണ്.
കഴിഞ്ഞ സെപ്തംബറിൽ അമ്പലമുക്കിൽ നാട്ടുകാരെയും പോലീസിനെയും ആക്രമിച്ച കേസിലെ പ്രതികളായ അയ്യൂബ്, ഫിറോസ്, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. വ്യാഴാഴ്ച ഉച്ചക്ക് അയ്യൂബിൻ്റെ സഹോദരീ പുത്രിയുടെ വിവാഹ ചടങ്ങിൽ വെച്ചാണ് നിലവിലെ സംഘർഷങ്ങളുടെ തുടക്കം. കഴിഞ്ഞ തവണയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ ഇർഷാദും അക്രമികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പ്രതികൾ ഇന്നലെ അക്രമം അഴിച്ചുവിട്ടത്. ഒരു ബൊലേറോ ജീപ്പിലും സ്‌കൂട്ടറിലും ആയുധങ്ങളുമായെത്തിയതായിരുന്നു ആക്രമണം. വിവാഹ വീട്ടിൽവെച്ചുണ്ടായ സംഘർഷത്തിൽ ആക്രമണം തടയാൻ ശ്രമിച്ചതിനാണ് നവാസിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ലഹരിവിരുദ്ധ സമിതി പ്രവർത്തകർ ആക്രമണത്തിന് ഇരയായത്. സ്ഥലത്ത് പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
No comments