എഐ ക്യാമറ കണ്ണടച്ചിട്ടില്ല! ഇതുവരെ കുടുങ്ങിയത് 5 ലക്ഷം നിയമ ലംഘനങ്ങള്‍, 60 ദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കില്‍ പെട്ടു
കൊല്ലം: ജില്ലയില്‍ എ.ഐ ക്യാമറ കണ്ണ് തുറന്നത് മുതല്‍ ഇന്നുവരെയുള്ള ഒൻപത് മാസത്തിനിടയില്‍ കുടുങ്ങിയത് 585889 ഗതാഗത നിയമ ലംഘനങ്ങള്‍.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക, ഇരുചക്രവാഹനത്തിന് പിൻസീറ്റില്‍ ഇരിക്കുന്ന ആള്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിക്കുക, മുൻ സീറ്റിലെ സഹയാത്രികൻ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, റെഡ് സിഗ്നല്‍ മുറിച്ചുകടക്കല്‍, ഇരുചക്ര വാഹനങ്ങളിലെ രണ്ടില്‍ അധികം പേരുടെ യാത്ര, ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയാണ് എ.ഐ ക്യാമറയില്‍ കുടുങ്ങിയത്.
ജില്ലയില്‍ എ.ഐ ക്യാമറ സ്ഥാപിച്ച 2023 ജൂണ്‍ അഞ്ചുമുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. 58 എ.ഐ ക്യാമറകളാണ് ജില്ലയില്‍ ആകെ സ്ഥാപിച്ചിട്ടുള്ളത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് 2000 രൂപ, റെഡ് സിഗ്നല്‍ മുറിച്ച് കടക്കലിന് 1000 രൂപ, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുണ്ടെങ്കില്‍ 1000 രൂപ, അമിത വേഗത്തിന് 1500 രൂപ എന്നിങ്ങനെയാണ് പിഴ നിരക്കുകള്‍.
ദിവസം 1200 ചെലാനുകള്‍
ദിവസം 1100-1200 ചെല്ലാനുകള്‍ ജനറേറ്റ് ചെയ്യുന്നുണ്ടെന്ന് മോട്ടാർ വാഹന അധികൃതർ
പരിവാഹൻ സോഫ്ട് വെയറില്‍ അപ് ലോഡ് ചെയ്ത ശേഷമാണ് ചെലാൻ തയ്യാറാക്കുന്നത്
വൈകിട്ട് അഞ്ച് വരെയുള്ള നിയമലംഘനങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിക്കും
തപാല്‍വകുപ്പില്‍ നിന്ന് ആളെത്തിയാണ് വിലാസത്തിലേക്ക് അയക്കുന്നത്
തപാല്‍ ചെലവ് കെല്‍ട്രോണാണ് വഹിക്കുന്നത്
വാഹന ഉടമകളുടെ നമ്ബരിലേക്ക് എസ്.എം.എസ് മുഖേനെയും അറിയിപ്പ് നല്‍കും
പിഴ അടച്ചില്ലെങ്കില്‍
പിഴ അടച്ചില്ലെങ്കില്‍ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കില്ല. നിയമലംഘനം ആവർത്തിച്ചാല്‍ വാഹനം കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തും.
ആകെ നിയമലംഘങ്ങള്‍ - 585889
ഹെല്‍മെറ്റ് ധരിക്കാത്തത്: 265965
പിന്നിലിരിക്കുന്നവർ ഹെല്‍മെറ്റ് ധരിക്കാത്തത്: 145634
സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്: 63633
മുൻ സീറ്റിലെ സഹയാത്രികൻ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്: 59108
റെഡ് സിഗ്നല്‍ മുറിച്ചുകടക്കല്‍: 38511
ഇരുചക്രവാഹനങ്ങളിലെ രണ്ടിലധികം പേരുടെയാത്ര: 8858
ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം: 4180
പകുതിയില്‍ കൂടുതല്‍ നിയമലംഘനങ്ങളിലും പിഴ ഒടുക്കുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ആദ്യ 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ കേസ് വെർച്വല്‍ കോടതിയിലേക്ക് പോകും. 60 ദിവസം പിന്നിട്ടാല്‍ കേസ് സി.ജെ.എം കോടതിയില്‍ പോകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി
No comments