ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന് നടക്കും. 27 മുതൽ തുടങ്ങുന്ന പൊങ്കാല മഹോത്സവം മാർച്ച് എട്ടിന് സമാപിക്കും.
---17/01/2023---
തിരുവനന്തപുരം > ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന് നടക്കും. 27 മുതൽ തുടങ്ങുന്ന പൊങ്കാല മഹോത്സവം മാർച്ച് എട്ടിന് സമാപിക്കും.
കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ കൂടുതൽപേർ എത്താൻ സാധ്യതയുള്ളതിനാൽ മികച്ച സംവിധാനങ്ങളൊരുക്കാൻ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
വിവിധ സംഘടനകളും മറ്റും ഭക്ഷണവിതരണം നടത്തുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന മേൽനോട്ടത്തിൽ ആയിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ക്ഷേത്ര പരിസരത്തും വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ, താൽക്കാലിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ കുടിവെള്ളം, ആഹാരസാധനങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കും. ഇതിന് പ്രത്യേക സ്‌ക്വാഡുകളുണ്ടാകും. ‘ആറ്റുകാൽ ഉത്സവ കമ്മിറ്റി' എന്ന പേര് പുറത്തുള്ളവർ അനധികൃതമായി ഉപയോഗിക്കുന്നത് തടയും. നോഡൽ ഓഫീസറായി സബ് കലക്ടർ അശ്വതി ശ്രീനിവാസിനെ നിയമിച്ചു.
ഉത്സവമേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും നിർമാണ പ്രവർത്തനങ്ങളും ഉടൻ പൂർത്തിയാക്കും. തെരുവുവിളക്കുകളും സ്വീവേജുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കും. ഭക്ഷണവും കുടിവെള്ളവും നൽകുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഹരിതചട്ട പാലനം കർശനമായി ഉറപ്പാക്കും. 24 മണിക്കൂറും നിരീക്ഷണവുമുണ്ടാകും.
No comments