Header Ads

ad728
  • Breaking News

    ഇന്ന്ലോക പുകയില വിരുദ്ധ ദിനം .....പുകയിലയുടെ കെണിയില്‍ കുരുങ്ങി ജീവിതം

    31/05/2022

    പുകയിലയുടെ കെണിയില്‍ കുരുങ്ങി ജീവിതം നശിക്കുന്നവര്‍ക്ക് ലോകമരുളുന്ന മുന്നറിയിപ്പായി 
    എല്ലാ വര്‍ഷവും മെയ് 31 ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

    ഓരോ എട്ടു സെക്കൻഡിലും ഒരാൾ വീതം ഇത് മൂലമുള്ള രോഗങ്ങൾ ബാധിച്ചു മരിക്കുന്നു. ഈ വിധത്തിൽ പോയാൽ 2025 ആകുമ്പോഴേക്കും 1.6 ബില്ല്യൻ ആയി ഇത് വർദ്ധിക്കും. കഴിയുന്നത്ര പുകയില ഉപയോഗം കുറച്ചിലെങ്കിൽ മനുഷ്യരാശിയുടെ നില നിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ ഉള്ള പ്രശ്നങ്ങളിൽ ഒന്നായി ഇത് തീരുമെന്ന കാര്യത്തിൽ തർക്കമില്ല.



    *ചരിത്രത്തിലേക്ക്...*

    1987 മുതലാണ് ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങള്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ച് തുടങ്ങിയത്. ആഗോളതലത്തില്‍ പുകയിലയുണ്ടാക്കിയ പ്രതിസന്ധിയും പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന രോഗങ്ങളും പരിഗണിച്ചായിരുന്നു ഈ നീക്കം. തുടക്കത്തില്‍ ഏപ്രില്‍ 7ന് ആയിരുന്നു ലോക പുകവലി വിരുദ്ധ ദിനം. പിന്നീട് 1988ല്‍ ഈ ദിനാചരണം മെയ് 31 ആക്കി മാറ്റി.

    *പുകവലിച്ചാലും ഇല്ലേലും വില്ലന്‍..*

    പുകയില ഉപഭോഗം മൂലം പ്രതിവര്‍ഷം എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ക്ഷയം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ പുകയില ഉപയോഗത്തിന്റെ ഫലങ്ങളാണ്. പുകവലിക്കാത്തവരും പുകവലിയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നതാണ് ഏറ്റവും സങ്കടകരം. മുതിര്‍ന്നവരില്‍ പരോക്ഷമായ പുകവലി ഹൃദയ-ശ്വാസകോശ സംബന്ധ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ പെട്ടെന്നുള്ള മരണത്തിലേക്കും ഇത് വഴിതെൡക്കുന്നു. ഗര്‍ഭിണികളില്‍ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാന്‍ ഇടയാകുന്നു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഇതുണ്ടാക്കുന്നു. പൊതുസ്ഥലങ്ങളില്‍ പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാന്‍ ഇടവരുന്നെന്നാണ് കണക്ക്.

    ഇതിനിടെ 2008-ല്‍ പുകയിലയുടെ എല്ലാ തരത്തിലുമുള്ള പരസ്യങ്ങളും പ്രചാരണവും ലോകാരോഗ്യ സംഘടന നിരോധിച്ചു. സിഗരറ്റ് വ്യവസായത്തില്‍ ആഗോളതലത്തില്‍ തന്നെ ചൈനയാണ് മുന്നില്‍. 2014-ല്‍ ലോകത്തെ മൊത്തം സിഗരറ്റിന്റെ 30% വും ചൈനയില്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്നായിരുന്നു കണക്ക്. പരസ്യങ്ങളുടെ നിരോധനത്തിനൊപ്പം ലോക വ്യാപകമായി ബോധവത്കരണ പരിപാടികള്‍ നടത്തിയാണ് പുകയിലയ്‌ക്കെതിരായ പോരാട്ടം തുടരുന്നത്. 

    *ഇത്തവണത്തെ പ്രമേയം*

    2022 ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം 'പരിസ്ഥിതി സംരക്ഷിക്കുക' എന്നതാണ്. പുകയില ഭൂമിയെ എങ്ങനെ മലിനമാക്കുന്നുവെന്നും അത് ജീവിത ചക്രത്തിലുടനീളം ഒരാളുടെ ആരോഗ്യത്തെ എങ്ങനെ നശിപ്പിക്കുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. പുകയില പരിസ്ഥിതി ക്ക് ദോഷം ചെയ്യും. ഭൂമിയില്‍ 4.3 മില്ല്യണ്‍ ഹെക്ടറോളം പരന്നു കിടക്കുന്ന പുകയില കൃഷി, രണ്ട് മുതല്‍ നാലു ശതമാനം വരെ വനനശീകരണത്തിനു കാരണമാകുന്നുവെന്നാണ് കണക്ക്. 


    കൂടാതെ കൃഷിക്ക് കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നതിലൂടെ ജല സ്രോതസുകള്‍ മലിനമാക്കപ്പെടുന്നു. ഇതിനോടൊപ്പം ഓരോ ദിവസവും പത്തു ബില്യണ്‍ സിഗരറ്റ് ആണ് പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. സമുദ്ര തീരങ്ങളില്‍ അടിയുന്ന സിഗരറ്റ് കുറ്റികള്‍ 30 മുതല്‍ 40 ശതമാനത്തോളം വരും. എല്ലാ വര്‍ഷവും ഈ ദിനത്തിന്റെ പ്രമേയം പുകയിലയും അതിന്റെ വ്യവസായവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക പ്രശ്‌നത്തെ അഭിസംബോധന ചെയ്താണ് പ്രഖ്യാപിക്കുന്നത്. 

    *ബൈ പറയാന്‍ എളുപ്പമല്ല..*

    പുകവലി ഉപേക്ഷിക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ അത്തരമൊരു തീരുമാനമെടുക്കാന്‍ ഈ ദിനം എന്തുകൊണ്ടും മികച്ചതാണ്. സിഗരറ്റിനെ ഒഴിവാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല പുകവലി ഉപേക്ഷിക്കുകയെന്ന പ്രക്രിയ. നിങ്ങള്‍ മാനസികമായി നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും അതിജീവിക്കണം. വിത്ത് ഡ്രോവല്‍ ലക്ഷണങ്ങളെ വരുതിയിലാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളും നിങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ചില ഘട്ടങ്ങളില്‍ കൗണ്‍സിലിങ്ങും വൈദ്യ സഹായവും വരെ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തേടേണ്ടി വരും. ഒന്നുറപ്പാണ്, പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യവും ജീവിത നിലവാരവും ആയുസ്സും ഒപ്പം നിങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതവും മെച്ചപ്പെടും.

    *ആശങ്ക ഒഴിയാതെ കേരളം..*

    രണ്ടാം ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സര്‍വേയില്‍ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതല്‍ 17 വയസുള്ളവരില്‍ ഇതിന്റെ ഉപയോഗം നേരിയ തോതില്‍ വര്‍ധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മാത്രവുമല്ല പൊതുസ്ഥലങ്ങളിലും ഗാര്‍ഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് കാരണമാക്കുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്. 

    സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോള്‍ ഫ്രീ നമ്പറുകളായ 1056, 104 എന്നിവ പുകവലി നിര്‍ത്തുന്നവര്‍ക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവര്‍ത്തിക്കുന്നു. പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ നമ്പറുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം. കൂടാതെ സി.ഒ.പി.ഡി രോഗത്തിന്റെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ചികിത്സക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവ വഴിയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാഥമികതലം മുതല്‍ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ 
     പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയും കൗണ്‍സിലിംഗും ലഭ്യമാണ്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728