ചുരുളിയിലെ ഭാഷാപ്രയോഗം ക്രിമിനൽ കുറ്റമല്ല; എഡിജിപി പത്മകുമാർ
______13-01-2022________
ചുരുളി സിനിമയിലെ ഭാഷാ പ്രയോഗങ്ങൾ ക്രിമിനൽ കുറ്റമായി കാണില്ലെന്ന് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം. സിനിമയിലെ ഭാഷാപ്രയോഗം സന്ദർഭത്തിന് യോജിച്ചതെന്നാണ് വിലയിരുത്തൽ. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിഗണന നൽകാൻ പ്രത്യേക അന്വേഷണ സംഘത്തിൽ ധാരണയായിട്ടുണ്ട്. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു സിനിമയുടെ ഉള്ളടക്കം പരിശോധിച്ചത്.ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കാർ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിലെ ഭാഷാപ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചത്. സിനിമക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. എസ് പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും സമിതിയിലുണ്ടായിരുന്നു.
കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകിയാകും 'ചുരുളി' കണ്ട് റിപ്പോർട്ട് സമർപ്പിക്കുകയെന്ന് എഡിജിപി പത്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 'സിനിമയിൽ നിയപരമല്ലാത്ത ഭാഷാ പ്രയോഗങ്ങൾ ഉണ്ടോയെന്നാണ് പരിശോധിക്കുക.റിപ്പോർട്ടിൽ ഹൈക്കോടതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഒരു സിനിമ പ്രേമിയെന്ന നിലയിൽ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല'.- എഡിജിപി പത്മകുമാർ പറഞ്ഞിരുന്നു. ചിത്രത്തില്‍ നിയമ ലംഘനം നടന്നിട്ടില്ല എന്നായിരുന്നു ഹൈക്കോടതി വിലയിരുത്തൽ. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ലെന്നും അറിയിച്ചിരുന്നു. ചുരുളി ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
No comments