കേരഗ്രാമം പദ്ധതിയിൽ ആലക്കോട് ഗ്രാമപഞ്ചായത്തിനെയും ഉൾപ്പെടുത്തി.
സംസ്ഥാനത്തെ നാളികേരത്തിന്റെ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടപ്പിലാക്കുന്ന കേരഗ്രാമ പദ്ധതിയിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ആലക്കോട് പഞ്ചായത്തിനെ ഉൾപ്പെടുത്തിയ വിവരം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അഡ്വ സജീവ് ജോസഫ് എംഎൽഎയെ അറിയിച്ചു.പദ്ധതി പ്രദേശത്തെ കേരകർഷകർക്ക് ഏറെ സഹായകരവും ആശ്വാസകരവുമാകും.പ്രായം ചെന്നതും ഗുണമേന്മ ഇല്ലാത്തതുമായ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തൈകൾ നടുക, സംയോജിത കീട രോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, ഇടവള കൃഷി പ്രോത്സാഹിപ്പിക്കൽ, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങൾ ഉറപ്പാക്കൽ, മൂല്യവർധിത ഉത്പന്നങ്ങളുടെ ഉദ്പാദനവും വിപണനവും, അത്യുത്പാദനശേഷിയുള്ള തെങ്ങിൽ തൈകളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് കേരഗ്രാമ പദ്ധതി നടപ്പാക്കുന്നത്.
തുടർച്ചയായി തെങ്ങുകൃഷിയുള്ള 250 ഹെക്ടർ പ്രദേശമാണ് ഒരു കേരഗ്രാമമായി തിരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കുന്നത്
84 പുതിയ കേര ഗ്രാമങ്ങൾക്കാണ് 2020 - 21 ൽ പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്രകാരം 36 കേരഗ്രാമങ്ങൾ തിരഞ്ഞെടുത്ത് പദ്ധതി നിർവഹണം ആരംഭിച്ചു കഴിഞ്ഞു. കൂടാതെ രണ്ടാം വർഷത്തേക്കുള്ള ആനുകൂല്യം 15 കേര ഗ്രാമങ്ങൾക്കും മൂന്നാം വർഷത്തേക്ക് 55 ഗ്രാമങ്ങൾക്കും 21-22 വർഷത്തിൽ നൽകുന്നതാണ്.
സംയോജിത പരിചരണമുറകൾ സ്വീകരിക്കുന്നതിന് ഹെക്ടറിന് 25000 രൂപപ്രകാരം 250 ഹെക്ടറുള്ള കേര ഗ്രാമത്തിന് 62.5 ലക്ഷം രൂപ ചിലവു വരും .ഇതിൽ 38 ലക്ഷം രൂപ സംസ്ഥാന വിഹിതവും 24.5 ലക്ഷം പഞ്ചായത്ത് വിഹിതവുമാണ്
പദ്ധതി പ്രകാരം തടം തുറക്കൽ, പുതയിടൽ എന്നിവക്ക് 35 രൂപയും തൊണ്ട് കുഴിച്ചിടാൻ അൻപത് രൂപയും കുമ്മായം രാസവളം എന്നിവക്ക് 250 രൂപയും മഗ്നീഷ്യം സൾഫറ്റ്, ജൈവ വളം എന്നിവക്ക് 28.75 രൂപയും സസ്യസംരക്ഷണ പ്രവത്തനത്തിന് 10 രൂപയും ജീവാണുവളങ്ങൾ . ജൈവ കീടനിയന്ത്രണം എന്നിവയ്ക്ക് 75 രൂപയും തെങ്ങൊന്നിന് ലഭിക്കും
രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചു മാറ്റുന്നതിന് തെങ്ങൊന്നിന് 1000 രൂപ പ്രകാരവും ലഭിക്കും.
ആലക്കോട് പഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയത് മലയോര മേഖലയിലെ കേരകർഷകർക്ക് ഏറെ പ്രയോജനകരവും പ്രോത്സാഹന കരവുമാകുമെന്നും,ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുമായും, കൃഷി വകുപ്പുമായും സഹകരിച്ച് പ്രദേശത്തെ പ്രധാന കർഷകരേയും ഉൾപ്പെടുത്തി പദ്ധതി നല്ല രീതിയിൽ നടപ്പാക്കാനുള്ള ആസൂത്രണം എത്രയും വേഗം ആരംഭിക്കുമെന്ന് അഡ്വ സജീവ് ജോസഫ് എം എൽ എ പറഞ്ഞു.
No comments