ഇന്ത്യയിലെ ജനങ്ങള്‍ കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ പഠിച്ചു കഴിഞ്ഞതായി ലോകാരോഗ്യ സംഘടന
_കൊറോണ വൈറസിനൊപ്പം ഒരു ജനത സഹവസിക്കാന്‍ ശീലിച്ച് കഴിഞ്ഞ കോവിഡിന്‍റെ എന്‍ഡെമിക് ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിച്ചു കൊണ്ടിരിക്കുന്നതായി ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. വൈറസ് ഒരു ജനതയെ പൂര്‍ണമായും കീഴടക്കുന്ന എപ്പിഡെമിക് ഘട്ടത്തില്‍ നിന്ന് വ്യത്യസ്തമാണ് എന്‍ഡെമിക് ഘട്ടം._
_എന്‍ഡെമിക് ഘട്ടത്തില്‍ രോഗപ്പകര്‍ച്ച താഴ്ന്ന തോതിലോ മിതമായ തോതിലോ ആയിരിക്കാമെന്നും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായത് പോലെയുള്ള കുതിപ്പ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ഡോ. സൗമ്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വലുപ്പവും വൈവിധ്യവും വിവിധ ഭാഗങ്ങളിലെ കുത്തിവയ്പ്പിന്‍റെ സ്ഥിതിയും പരിഗണിക്കുമ്പോൾ ചെറിയ ഉയര്‍ച്ച താഴ്ചകളുമായി ഇപ്പോഴത്തെ സ്ഥിതി തുടരാനാണ് സാധ്യതയെന്നും ഡോ. സൗമ്യ പറഞ്ഞു._
_ഇനിയും നിരവധി പേര്‍ക്ക് രോഗം ബാധിക്കാനുള്ള പ്രദേശങ്ങളിലും വാക്സീന്‍ കവറേജ് കുറവുള്ള ഇടങ്ങളിലും കോവിഡ് കേസുകളില്‍ അടുത്ത ചില മാസങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ രേഖപ്പെടുത്തുമെന്നാണ് ലോകാരോഗ്യ സംഘടന കരുതുന്നത്. ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സിന് സെപ്റ്റംബര്‍ മധ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം അംഗീകാരം നല്‍കുമെന്ന പ്രതീക്ഷയും ഡോ. സൗമ്യ പങ്കുവച്ചു._
No comments