കുറ്റിപ്പുറത്ത് പിടിയിലായ റിയാസിൻ്റെ തട്ടിപ്പ് സംഘത്തിൽ ഇരിക്കൂർ സ്വദേശികളും; നിയമ സഹായവുമായി ആക്ഷൻ കമ്മിറ്റി നിലവിൽ വന്നു
കടം വീട്ടിത്തരുമെന്ന് മോഹന വാഗ്ദാനം ചെയ്ത് സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഇരിക്കൂർ ഓഫീസ് ആസ്ഥാനമായി ലക്ഷങ്ങളുടെ തട്ടിപ്പ്:
കുറ്റിപ്പുറത്ത് പിടിയിലായ റിയാസിൻ്റെ തട്ടിപ്പ് സംഘത്തിൽ ഇരിക്കൂർ സ്വദേശികളും; നിയമ സഹായവുമായി ആക്ഷൻ കമ്മിറ്റി നിലവിൽ വന്നു*
ഇരിക്കൂർ: ബാങ്കിലെ കടം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മുഴുവൻ കടങ്ങളും വീട്ടിത്തരുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആയിരക്കണക്കിന് ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്. ഇരിക്കൂർ സിദ്ദീഖ് നഗറിൽ പ്രവർത്തിച്ചു വന്നിരുന്ന സെറിൻ ചാരിറ്റബിൾ ട്രസ്റ്റാണ് ലക്ഷക്കണക്കിന് രൂപ കടം കൊണ്ട് വലഞ്ഞ പാവങ്ങളിൽ നിന്ന് അടിച്ചു മാറ്റിയത്.ഇതേ തട്ടിപ്പ് കേസിൽ കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് മൗലവിയുടെ നേതൃത്വത്തിൽ തന്നെയാണ് കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിലുള്ളവരെ സമർത്ഥമായി കബളിപ്പിച്ച് പണം തട്ടിയത്.
മൂന്ന് വർഷം മുമ്പാണ് സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ഇരിക്കൂറിൽ ആരംഭിക്കുന്നത്.
പൊതു ജനങ്ങളിൽ വിശ്വാസം വരുത്തുന്നതിന് മത സംഘടനയിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന മദ്രസാ അധ്യാപകരെ കൂടെ കൂട്ടി കടബാധ്യതകൾ ഏറ്റെടുക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെയും തങ്ങളുടെ വരുതിയിൽ നിൽക്കുന്ന യുവാക്കളും യുവതികളും അടങ്ങുന്നവരെ വീടുകളിൽ കയറിയിറങ്ങി പ്രചാരണം നടത്തിയുമാണ് സാധാരണക്കാരെ പ്രലോഭിപ്പിച്ചത്.
ഒരു ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് 1000 രൂപയും തുടർന്നങ്ങോട്ടുള്ള കട ബാധ്യതയ്ക്കനുസരിച്ച് 10,000 രൂപ വരെ ഇവർ കൈക്കലാക്കിയിരുന്നു.
ശിഹാബ് തങ്ങൾ അടക്കമുള്ള സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളുടെ ആശീർവാദത്തോടെയാണ് തുടക്കത്തിൽ ഇവർ പ്രചാരണം നടത്തിയത്.ഇതിനെതിരെ ശക്തമായി ഇരിക്കുറിലെ മുസ്ലിം ലീഗ് നേതൃത്വം രംഗത്ത് വരികയും ഈ ട്രസ്റ്റുമായി ലീഗിനോ നേതൃത്വത്തിനോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
തുടക്കത്തിൽ നാമമാത്രമായ ആളുകൾക്ക് ആനുകൂല്യം നൽകിയാണ് ഈ തട്ടിപ്പിലേക്ക് ജനങ്ങളെ ഇവർ ആകർഷിപ്പിച്ചത്.
അതിനായ് ഇരിക്കൂറിലെ ഖദീജാസ് ഓഡിറ്റോറിയത്തിൽ ആയിരത്തിൽപരം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങ് നടത്തിയിരുന്നു. ഈ ചടങ്ങിലേക്ക് സമൂഹത്തിലെ ഉന്നതരായ ആളുകളെ പങ്കെടുപ്പിച്ച് പൊതു സ്വീകാര്യത വരുത്താൻ ശ്രമിച്ചതിന് പിറകെയാണ് നാലോളം ജില്ലകളിലെ ആയിരക്കണക്കിനാളുകളുടെ പണം കൊള്ളയടിച്ചത്.
സിദ്ദീഖ് നഗറിലെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിൽ ദിനംപ്രതി നൂറുക്കണക്കിനാളുകളാണ് ഇരയായത്. സൊസൈറ്റിയിൽ അംഗമാവുന്നതിന് 1000 രൂപയും രജിസ്ട്രേഷൻ ഫീസിനത്തിൽ 250 രൂപയും വാങ്ങിച്ച് അംഗങ്ങളാക്കുകയും കടബാധ്യതയ്ക്ക് അനുസരിച്ച് പതിനായിരം രൂപരെ കൈപ്പറ്റുകയും ചെയ്തു.
മാസങ്ങൾ കഴിഞ്ഞിട്ടും കടം വീട്ടുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് നിരന്തരം ആളുകൾ അന്വേഷിച്ചെത്തിയതോടെ മണ്ണൂർപാലത്തിനടുത്ത ഒറ്റപ്പെട്ട സ്ഥലത്തേക്ക് കമ്മിറ്റി ഓഫീസ് മാറ്റി.ഇതിനിടെ ബാങ്കുകളിൽ നിന്ന് ജപ്തി നോട്ടീസ് അടക്കം കിട്ടിയവർ ഇവരെ സമീപിച്ചപ്പോൾ മാസങ്ങൾ കഴിഞ്ഞ് മാറുന്ന ചെക്കുകൾ നൽകി കബളിപ്പിച്ചു.പരാതിയുമായിയെത്തിയവരെ തന്ത്രത്തിൽ പറഞ്ഞ് മയക്കി തിരിച്ചയക്കുകയും ചെയ്തു.ഇതിനിടെ വിവിധ നാടുകളിൽ നിന്ന് ആളുകൾ അന്വേഷിച്ച് എത്തിയതോടെ ഇവർ ഓഫീസ് പൂട്ടി സ്ഥലം വിട്ടു.
കുറ്റിപ്പുറത്ത് റിയാസ് മൗലവി പിടിയിലായതോടെ ഇരിക്കൂറിലെ കൂട്ടാളികളായ ശബീർ ബദ്രിയെയും നാസർ മദനിയെയും സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ വ്യാപകമായ ചർച്ച ഉയർന്നു.ഇതിൽ സെക്രട്ടറിയായ നാസർ മദനി ഗൾഫിലേക്ക് കടന്നിരുന്നു. തട്ടിപ്പ് തലവൻ പിടിയിലായതോടെ സ്ത്രീകളടക്കം നിരവധിയാളുകൾ പരാതി പറയാൻ രംഗത്തെത്തി.
ഇരിക്കൂറിൽ തട്ടിപ്പിന് ഇരയായവരുടെ പണം തിരിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും പാരാതിക്കാരെ ഏകോപിപ്പിച്ച് 'ആവശ്യമായ നിയമ സഹായങ്ങൾ ചെയ്യുന്നതിനുമായി ഇരിക്കൂർ സോഷ്യൽ ഗ്രൂപ്പ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കെ.ആർ അബ്ദുൽ ഖാദർ(ചെയർമാൻ) അഡ്വ.ജാഫർ സാദിക്ക് (കൺവീനർ) യു പി അബ്ദുറഹ്മാൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി ആക്ഷൻ കമ്മിറ്റി നിലവിൽ വന്നു.
തട്ടിപ്പിനിരയാവർക്ക് നിയമ സഹായത്തിനായി ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ഫോൺ: 7560875896,7034227 297,8086194047
➖➖➖➖➖➖➖
No comments