പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലോക ചാമ്പ്യൻമാരെ പുറത്തേക്കെറിഞ്ഞ് സ്വിസ് പട ക്വാര്‍ട്ടറില്‍
യൂറോയില്‍ വീണ്ടുമൊരു ത്രില്ലര്‍. ഇത്തവണ ഫ്രാന്‍സ്- സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടമാണ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടും കഴിഞ്ഞ് റഫറി അവസാന വിസിലൂതുമ്പോള്‍ സ്വിസ് പട ഫ്രാന്‍സിന് മേല്‍ അട്ടിമറി ജയം നേടിയിരുന്ന. നിശ്ചിത സമയവും അധിക സമയും കഴിഞ്ഞപ്പോള്‍ ഇരുവരും മൂന്ന് ഗോല്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. പിന്നാലെയാണ് യൂറോയിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ടിന് കളമൊരുങ്ങിയത്. ഷൂട്ടൗട്ടില്‍ അഞ്ച് കിക്കുകളും സ്വിസ് താരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ ഫ്രാന്‍സിന്റെ അവസാന കിക്കെടുത്ത കിലിയന്‍ എംബാപ്പെയ്ക്ക് പിഴച്ചു. താരത്തിന്റെ കിക്ക് സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമ്മര്‍ രക്ഷപ്പെടുത്തി. ക്വാര്‍ട്ടറില്‍ സ്‌പെയ്‌നാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളി.
ലോക ചാംപ്യന്മാരെ അമ്പരപ്പിച്ചുകൊണ്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് 15-ാം മിനിറ്റില്‍ ഹാരിസ് സഫെറോവിച്ചിലൂടെ ലീഡ് നേടിയത്. 55-ാം മിനിറ്റില്‍ സ്വിസ് താരം റിക്കാര്‍ഡോ റോഡ്രിഗസ് പെനാല്‍റ്റി നഷ്ടമാക്കിയിരുന്നില്ലെങ്കില്‍ മത്സരം ഒരുപക്ഷേ ഷൂട്ടൗട്ട് വരെ നീളില്ലായിരുന്നു. നിശ്ചിത സമയത്ത് കരീം ബെന്‍സേമയുടെ ഇരട്ട ഗോളും പോള്‍ പോഗ്ബയുടെ ഒരു ഗോളുമാണ് ഫ്രാന്‍സിനെ പിടിച്ചുനിര്‍ത്തിയത്. സഫെറോവിച്ചിന്റെ ഇരട്ട ഗോളിലൂടെയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി. മരിയോ ഗവ്രനോവിച്ചാണ് സമനില ഗോള്‍ നേിടയത്.
ഇടത് ബോക്‌സിന് സമീപത്തുനിന്നും സ്റ്റീവന്‍ സുബെറിന്റെ ക്രോസില്‍ തലവച്ചാണ് സഫെറോവിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡ് നല്‍കിയത്. 55-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം സ്വിറ്റ്‌സര്‍ലന്‍ഡിന് ലഭിച്ചു. എന്നാല്‍ റോഡിഗസിന്റെ പെനാല്‍റ്റി ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി. അവിടന്ന് കളി മാറി. രണ്ട് മിനിറ്റുകള്‍ക്ക ഫ്രാന്‍സ സമനില നേടി. കിലിയന്‍ എംബാപ്പെയുടെ പാസില്‍ ബെന്‍സേമ വല കുലുക്കി. 59-ാം മിനിറ്റില്‍ ബെന്‍സേമയിലൂടെ ഫ്രാന്‍സ് ലീഡുയര്‍ത്തി.
ഇത്തവണ ഗ്രീസ്മാന്റെ ചിപ് ക്രോസ് ബാറില്‍ തട്ടി മടങ്ങിയപ്പോള്‍ ബെന്‍സേമ ഹെഡ് ചെയ്ത് ഗോളാക്കി. 75-ാം മിനിറ്റില്‍ പോഗ്ബയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചിലൂടെ ഫ്രാന്‍സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്ത് നിന്നുള്ള പോഗ്ബയുടെ ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിലേക്ക് പറന്നിറങ്ങി. 81-ാം മിനിറ്റില്‍ കെവിന്‍ എംബാബു ക്രോസില്‍ സഫെറോവിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ രണ്ടാം ഗോള്‍ നേടി. 90-ാം മിനിറ്റില്‍ ഗവ്രനോവിച്ച് ഒപ്പമെത്തിച്ചു.
No comments