പി എസ് സിയെ അട്ടിമറിച്ച സർക്കാർ കിറ്റിന്റെ പേരിൽ വോട്ട് തേടുന്നു: മുഹമ്മദ് ബ്ലാത്തൂർ
പി എസ് സി യെ പോലും അട്ടിമറിച്ച് കേവലം കിറ്റിന്റെ പേരിൽ വോട്ടു പിടിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ. ഇരിക്കൂർ അസംബ്ലി നിയോജക മണ്ഡലം സ്ഥാനാർത്ഥി സജീവ് ജോസഫിന്റെ ശ്രീകണ്ഠപുരം മണ്ഡലത്തിലെ പര്യടന പരിപാടി കാഞ്ഞിലേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇവിടെ ക്ഷേമപെൻഷൻ ഏർപ്പെടുത്തിയത്. തൊഴിലില്ലായ്മാ വേതനം അനുവദിച്ചത് എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് . ഒരു രൂപയ്ക്ക് 25 കിലോ ഭക്ഷ്യധാന്യങ്ങൾ കൊടുത്തതും ഒരു ലക്ഷം കുടുമ്പങ്ങൾക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി കൊടുത്തത് ഉമ്മൻ ചാണ്ടിയുടെ സർക്കാരാണ്. എന്നിട്ടാണിപ്പോൾ പിണറായി കിറ്റിനെക്കുറിച്ച് പറഞ്ഞ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയിച്ചാൽ അലക്സ് നഗർ കാഞ്ഞിലേരി പാലം യാഥാത്ഥ്വമാക്കുമെന്നും ശ്രീകണ്ഠപുരം സിറ്റിയെ മികച്ച സിറ്റിയാക്കാൻ പരിശ്രമിക്കുമെന്നും അഡ്വ. സജീവ് ജോസഫ് പറഞ്ഞു. അന്തരിച്ച മുൻ ഡിസിസി സെക്രട്ടറിയും ബ്ലോക്ക് പ്രസിഡണ്ടുമായിരുന്ന പി ജെ ആന്റണിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങിയതിനു ശേഷമായിരുന്നു സജീവ് ഇന്നത്തെ പ്രചാരണമാരംഭിച്ചത്. സജി കൊരിയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ വി ഫിലോമിന, ടി എൻ എ ഖാദർ, പിടിഎ കോയ , എം ഒ മാധവൻ മാസ്റ്റർ, വി എ റഹീം വർഗീസ് വയലാ മണ്ണിൽ , അഡ്വ. ഇവി രാമകൃഷ്ണൻ, പി പി ചന്ദ്രാംഗദൻ, നിഷിത റഹ്മാൻ , നൗഷാദ് ബ്ലാത്തൂർ, എം സി ഭാസ്കരൻ , റോയി കെ സി തുടങ്ങിയവർ പങ്കെടുത്തു.
No comments