പറശ്ശിനിക്കടവ്- മാട്ടൂൽ ബോട്ട് സർവീസ് നിലച്ചിട്ട് ഒന്നരമാസം
വലിയ പ്രതീക്ഷകളോടെ ജലഗതാഗത വകുപ്പിന്റെ കീഴിൽ പുതിയ ബോട്ടുകൾ ഇറക്കിയെങ്കിലും പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് നിലച്ചിട്ട് ഒന്നര മാസമായി. ഒക്ടോബർ 13-ന് പറശ്ശിനിക്കടവിൽ പഴയ ബോട്ട് മാറ്റി പുതിയ കറ്റാമറൈൻ ബോട്ട് എത്തിച്ചെങ്കിലും വളപട്ടണം റെയിൽവേ പാലത്തിന്റെ ഉയരക്കുറവ് മൂലം ബോട്ടിന് കടക്കാൻപറ്റാത്ത അവസ്ഥയാണുള്ളത്.
നിലവിൽ ഓടികൊണ്ടിരുന്ന ഡബിൾ ഡക്കർ ബോട്ട് അറ്റകുറ്റപ്പണിക്കായി മാറ്റുകയും ചെയ്തതോടെയാണ് മാട്ടൂൽ സർവീസ് പൂർണമായി മുടങ്ങിയത്. ജലഗതാഗത മേഖലയിൽ വലിയ പരിഷ്കാരങ്ങളും ആധുനിക ബോട്ടുകളും വന്നെങ്കിലും പഴക്കമുള്ള പാലങ്ങൾ വളപ്പട്ടണംപുഴ അടക്കമുള്ള നദികളിലൂടെയുള്ള വിനോദസഞ്ചാര മേഖലക്ക് വലിയ തിരിച്ചടിയാവുകയാണ്.
പറശ്ശിനിക്കടവ് ഭാഗത്തുനിന്ന് വളപട്ടണംവരെ വരുന്ന ഹൗസ് ബോട്ടുകളും വളപട്ടണം റെയിൽവേ പാലത്തിനടുത്ത് എത്തി തിരിച്ചുപോകേണ്ട അവസ്ഥയാണ്. വലിയ കാഴ്ചകൾ കാണാൻ ആഗ്രഹിച്ച് വരുന്ന കാഴ്ചക്കാർക്ക് റെയിൽവേ പാലം കടക്കാനാകാത്തത് വലിയ നിരാശയാണുണ്ടാക്കുന്നത്.
No comments