ബി.എല്‍.ഒമാരെ ഞെരുക്കരുത്, നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി
_*ഡല്‍ഹി*: തീവ്ര വോട്ടർ പട്ടിക പുതുക്കലിനായി (എസ്.ഐ.ആർ) ബി.എല്‍.ഒമാർ അധികസമയം ജോലി ചെയ്യാൻ നിർബന്ധിതമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു._
_ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണം. രണ്ടാംഘട്ട എസ്.ഐ.ആർ നടക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബി.എല്‍.ഒമാരുടെ ജോലി സമ്മർദ്ദം കുറയ്‌ക്കാനാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടല്‍._ _തമിഴ്നാട്ടിലെ ബി.എല്‍.ഒമാരുടെ ബുദ്ധിമുട്ടുകള്‍ നടൻ വിജയ് നേതൃത്വം നല്‍കുന്ന ടി.വി.കെ പാർട്ടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്._
_എസ്.ഐ.ആർ ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന്, കൃത്യമായ കാരണങ്ങള്‍ കാണിച്ച് അപേക്ഷ നല്‍കിയാല്‍ സർക്കാർ അക്കാര്യം ഗൗരവത്തോടെ പരിഗണിക്കണം. പകരം മറ്റാെരാളെ നിയോഗിക്കണം. ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ സർക്കാർ പരിഹരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി._
_കേരളത്തിലും തമിഴ്നാട്ടിലും അടക്കം ബി.എല്‍.ഒമാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വർദ്ധിക്കുന്നതിനിടെയാണിത്. തിരഞ്ഞെടുപ്പ് കമ്മിഷന് എസ്.ഐ.ആർ പ്രക്രിയ ഒറ്റയ്‌ക്ക് നിർവഹിക്കാനാകില്ല. സർക്കാർ ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ ജീവനക്കാരുടെ ആവശ്യമുണ്ടെങ്കില്‍ അതു നല്‍കാൻ സംസ്ഥാനങ്ങള്‍ ബാദ്ധ്യസ്ഥമാണെന്നും കോടതി നിരീക്ഷിച്ചു. കമ്മിഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് ഹർജിയെ എതിർത്തെങ്കിലും കോടതി വഴങ്ങിയില്ല._
_ജീവനൊടുക്കിയത് 40 ബി.എല്‍.ഒമാർ_
_ജോലി സമ്മർദ്ദം കാരണം തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും അങ്കണവാടി ജീവനക്കാരും അദ്ധ്യാപകരുമാണെന്ന് ടി.വി.കെയുടെ അഭിഭാഷകൻ ഗോപാല്‍ ശങ്കരനാരായണൻ കോടതിയെ അറിയിച്ചു. 40ല്‍പ്പരം ബി.എല്‍.ഒമാർ ആത്മഹത്യ ചെയ്‌തുവെന്നാണ് കണക്ക്. സമയബന്ധിതമായി ജോലി പൂർത്തിയാക്കിയില്ലെങ്കില്‍ രണ്ടു വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ജീവനക്കാർക്ക് നോട്ടീസ് നല്‍കുന്നു. ഉത്തർപ്രദേശില്‍ ബി.എല്‍.ഒമാർക്കെതിരെ 50 എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്‌തു. വിവാഹത്തിന് അനുമതി ലഭിക്കാത്തതില്‍ മനംനൊന്തും ആത്മഹത്യയുണ്ടായെന്നും അഭിഭാഷകൻ അറിയിച്ചു._
_ആത്മഹത്യ ചെയ്‌ത ബി.എല്‍.ഒമാരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കും. കുടുംബങ്ങള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി അറിയിച്ചു. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ഉത്തർപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് സുപ്രീംകോടതിയില്‍ ഹർജികളെത്തിയത്._
No comments