യാത്രക്കാരെ വലച്ച് ഇൻഡിഗോ: നാലാം ദിനവും സര്‍വീസുകള്‍ മുടങ്ങി; വിമാനത്താവളങ്ങളില്‍ കുടുങ്ങിയത് നിരവധി പേര്‍
യാത്രക്കാരെ വലച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോ. നാലാം ദിവസവും വിമാന സർവീസുകള്‍ മുടങ്ങിയതോടെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.ദില്ലി , മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലടക്കം 550 ഓളം സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടില്‍ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. ഇതില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉണ്ടാകുന്നത്.
സർവീസ് പൂർണമായും സാധാരണ ഗതിയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്ന് ഡിജിസിഎയെ ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിന് പൈലറ്റുമാർ ഇല്ലാത്തതും, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങള്‍ തുടങ്ങിയവയുമാണ് പ്രതിസന്ധിക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
ജീവനക്കാരുടെ കുറവിനൊപ്പം പൈലറ്റ്മാരുടെ വിശ്രമ സമയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ ചട്ടമാണ് കടുത്ത പ്രതിസന്ധിക്ക് കാരണമായത്. പൈലറ്റ്മാരുടെ വിശ്രമ സമയത്തില്‍ ഇളവ് അനുവധിക്കാന്‍ ഡിജിസിഎയോട് ഇന്‍ഡിഗോ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ കുത്തകകളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇന്‍ഡിഗോയുടെ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇന്‍ഡിഗോയുടെ പ്രതിസന്ധിക്ക് പിന്നാലെ മറ്റു വിമാനക്കമ്ബനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതും യാത്രക്കാരെ വലക്കുന്നുണ്ട്.
No comments