നിമിഷപ്രിയയുടെ മോചനം: പ്രതീക്ഷ കൈവിടാതെ അവസാന നിമിഷം വരെയും പോരാടുമെന്ന് അഭിഭാഷകൻ

യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി, അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ പോരാടുമെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ. സാധ്യമായ എല്ലാ വഴികളും തേടുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ പരമാവധി നടത്തുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
അടിയന്തര സാഹചര്യം കണക്കിലെടുത്താണ് സുപ്രീംകോടതി ഹർജി പരിഗണിക്കുന്നത്. അറ്റോണി ജനറലിനോട് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെറ്റീഷന്റെ പകർപ്പ് അറ്റോണി ജനറലിന്റെ ഓഫീസിൽ എത്തിച്ചു.
അറ്റോണി ജനറലിന്റെ ഓഫീസും വിദേശകാര്യ മന്ത്രാലയവുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ ഇടപെടൽ സജീവമായി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. തലാലിന്‍റെ കുടുംബത്തെ കാണാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ നേരിട്ട് ചർച്ച നടത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം എ ജീസ് ഓഫീസ് മാർച്ച് നടത്തി.
No comments