പാനൂർ ബോംബ് നിർമാണ കേസ്: അറസ്റ്റ് ചെയ്തത് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയെന്ന് പൊലീസ്
കണ്ണൂര്‍ : പാനൂർ ബോംബ് നിർമാണ കേസുമായി ബന്ധപ്പെട്ട് ‘ജീവൻ രക്ഷാപ്രവർത്തനത്തിന്’ എത്തിയ ആളെ പൊലീസ് പിടികൂടിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ അറസ്റ്റിൽ മലക്കം മറിഞ്ഞ് പൊലീസ്. അറസ്റ്റ് ചെയ്തത് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ബോംബ് നിർമിച്ചവരും സഹായിച്ചവരും പ്രതിപ്പട്ടികയിലുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവും പിടിയിലായിട്ടുണ്ട്. ഇവർക്ക് ബോംബ് നിർമാണത്തെ കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പൊലീസ് വിശദീകരിച്ചു.
കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതികൾ. ഇതിൽ ആറ് പേർ അറസ്റ്റിലായി. രണ്ട് പേർ ഒളിവിലാണ്. ഒളിവിലുളള ഡിവൈഎഫ്ഐ ഭാരവാഹി ഷിജാലാണ് ബോംബ് നിർമാണത്തിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. കുന്നോത്തുപറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാൽ. അമൽ ബാബു,അതുൽ, സായൂജ് എന്നിവരാണ് അറസ്റ്റിലായ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ.
No comments