സ്‌കൂളിലെ യാത്രയയപ്പ്: കുട്ടികള്‍ അധ്യാപകര്‍ക്ക് നല്‍കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങൾ ;വിവാദത്തിൽ.
കണ്ണൂർ :പുതിയ കീഴ്‌വഴക്കമനുസരിച്ച് ഒന്നാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് സമ്മാനം നല്‍കേണ്ടിവരുന്നു. നിരുപദ്രവമെന്നു തോന്നാവുന്ന ഈ യാത്രയയപ്പും സമ്മാനവിതരണവും രക്ഷിതാക്കള്‍ക്ക് സാമ്പത്തികബാധ്യതയോടൊപ്പം അസമത്വത്തിന്റെയും അപകര്‍ഷതയുടെയുംകൂടി വേദിയായി മാറുകയാണ്.ഫോട്ടോപതിച്ച കേക്ക് മുറിക്കൽ, അധ്യാപകരുടെ ഫോട്ടോ ഫ്രെയിംചെയ്തു നൽകൽ, അപ്രതീക്ഷിത സമ്മാനം നൽകൽ എന്നിങ്ങനെ ചെറിയ ക്ലാസുകളിൽപ്പോലും യാത്രയയപ്പ് ‘കളർഫുൾ’ ആകുകയാണ്. അതേസമയംതന്നെ, അധ്യാപകർക്ക് സമ്മാനങ്ങൾ നൽകിക്കൊണ്ടുള്ള യാത്രയയപ്പ് ആവശ്യമുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സമ്മാനദാനത്തോടുള്ള വിയോജിപ്പ് അധ്യാപകർക്കിടയിലും ഉയരുന്നുണ്ട്.
വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകാൻ കഴിയാത്ത വിദ്യാർഥികളിലാണ് ഏറെയും ഇത്തരം മാനസികപ്രശ്നങ്ങളുണ്ടാകുന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകാൻ ചില വിദ്യാർഥികളെങ്കിലും മത്സരിക്കുകയും ചെയ്യുന്നു. അധ്യാപകർക്കു ലഭിക്കുന്ന സമ്മാനങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇത് അവർക്കിടയിലും അസഹിഷ്ണുത വളർത്തുന്നു.
നിയമം സമ്മാനവിതരണത്തിനെതിര്;
കേരള വിദ്യാഭ്യാസ ആക്ടും ചട്ടങ്ങളും അധ്യാപകർ സമ്മാനം സ്വീകരിക്കുന്നതിനെക്കുറിച്ച് പറയുന്നതിങ്ങനെ: സർക്കാരിന്റെ മുൻകൂർ അനുവാദം കൂടാതെ, അന്യരിൽനിന്ന് യാതൊരു തരത്തിലുള്ള സമ്മാനമോ പ്രതിഫലമോ പാരിതോഷികമോ പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ, അപ്രകാരം സ്വീകരിക്കാൻ തന്റെ കുടുംബാംഗങ്ങളിൽ ആരെയും അനുവദിക്കുകയോ പാടില്ല. അഭിനന്ദനസൂചകമായി പുഷ്പങ്ങളോ ഫലങ്ങളോ പോലുള്ള വില തുച്ഛമായ സാധനങ്ങളോ മറ്റൊരാളിൽനിന്ന് അധ്യാപകന് സ്വീകരിക്കാവുന്നതാണ്. എന്നാൽ ഇപ്രകാരമുള്ള സമ്മാനങ്ങൾ നൽകുന്നതിനെ നിരുത്സാഹപ്പെടുത്താൻ എല്ലാ അധ്യാപകരും കഴിവതും യത്നിക്കേണ്ടതാണ്.
No comments