പയ്യന്നൂര്‍ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനമന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ മാര്‍ച്ചോടെ കേരളത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ 50 വര്‍ഷത്തിലെ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയതായി ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പയ്യന്നൂര്‍ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2021ല്‍ ഈ സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ കോവിഡിന്റെ സമയം, ആകെ ഒരു വര്‍ഷത്തെ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. അതില്‍ ഈ കഴിഞ്ഞ മാര്‍ച്ച് ആയപ്പോള്‍ രണ്ടു വര്‍ഷം കൊണ്ട് 26,000 കോടി രൂപയുടെ വര്‍ധനവുണ്ടായി. മാര്‍ച്ച് മാസം വരുമ്പോള്‍ കേരളം ശ്രീലങ്ക പോലെയാകും, പാകിസ്ഥാന്‍ പോലെയാകും എന്ന് മാധ്യമങ്ങള്‍ എഴുതി. ഉദ്യോഗസ്ഥന്മാര്‍ ആശങ്കപ്പെട്ടു. മാര്‍ച്ച് കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ഇഷ്ടം പോലെ പണം ഉണ്ടല്ലോ, കുറച്ചു കൂടി ഉദാരമായിക്കൂടെ എന്ന് ചോദിക്കുന്നുണ്ട്. പക്ഷെ വളരെ ഉദാരമാകാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.
\കേന്ദ്ര വിഹിതം 40,000 കോടി കുറവുള്ളപ്പോള്‍ നമ്മളെ ഏറ്റവും പ്രധാനമായും രക്ഷപ്പെടുത്തിയത് ആഭ്യന്തര വരുമാനം വര്‍ധിപ്പിച്ചതാണ്. കേരളത്തിലെ ഓരോരുത്തര്‍ക്കും കിട്ടേണ്ട ആനുകൂല്യങ്ങളാണ് കേന്ദ്രം വെട്ടിക്കുറക്കുന്നത്.
കേരളത്തിന് ഇപ്പോള്‍ കിട്ടേണ്ടതില്‍ 40,000 കോടി രൂപയെങ്കിലും അധികം കിട്ടേണ്ടതാണ്. അത് തരുന്നില്ല എന്നത് കേരളത്തിന്റെ ഗവണ്മെന്റിന്റെ പ്രശ്‌നമല്ല, ഓരോ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ ട്രഷറി കെട്ടിടം നിര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു.
No comments