സംസ്ഥാനത്തെ കൃത്രിമ വിലക്കയറ്റം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആർ അനിൽ
__________25_05_2022________
തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ നടപടിയുമായി സർക്കാർ. കൃത്രിമ വിലക്കയറ്റം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആർ അനിൽ. കേരളത്തിലേക്കുളള എല്ലാ ഉത്പാദനവും പുറത്ത് നിന്ന് വരുന്നതാണ്. അത് കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലെ മാറ്റത്തിന് അനുസരിച്ച് വർദ്ധനവ് ഇവിടെ ഉണ്ടാകും. പ്രതിസന്ധി പഠിക്കാൻ ഈ ആഴ്ചയിൽ തന്നെ ഉദ്യോഗസ്ഥർ ആന്ധ്രയിലേക്ക് പോയി നേരിട്ട് കാര്യങ്ങൾ വിലയിരുത്തും. വിലക്കയറ്റത്തിന്റെ പ്രയാസം ജനങ്ങൾ അനുഭവിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജയ അരി റേഷൻ കടയിലൂടെ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കും. ജയ അരി ഒന്നാം തീയതി മുതൽ വിതരണം ചെയ്യാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു. ഒന്നാം തിയതി മുതൽ ഗോതമ്പ് നൽകുന്നത് കേന്ദ്രം നിർത്തുകയാണ്. 57% മലയാളികൾക്ക് ഇന്നലെ വരെ ലഭിച്ച ഗോതമ്പ് പൂർണമായി അവസാനിക്കുകയാണ്. ഒരു വർഷകാലം ഇനി ഗോതമ്പ് ഉണ്ടാകില്ല എന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണ്ണെണ്ണ കിട്ടാത്തത് കേന്ദ്ര സർക്കാർ നിലപാട് മൂലമാണെന്നും മന്ത്രി ആരോപിച്ചു. കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ 40% ആയി കുറച്ചു. മൂന്നു മാസത്തിൽ അര ലിറ്റർ കൊടുത്ത് കൊണ്ടിരുന്നത് ഇപ്പോൾ പൂർണമായി കൊടുക്കാൻ കഴിയുന്നില്ല. കേന്ദ്ര സർക്കാരിന്റെ നിലപാടിൽ മാറ്റം വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
53 രൂപ ചിലവഴിച്ചാണ് റേഷൻ കടകളിലൂടെ ചാമ്പവ് അരി സൗജന്യമായി നൽകുന്നത്. മാർക്കറ്റിൽ 30 രൂപയിലധികം വിലയുള്ള പച്ചരി സൗജന്യമായും ചെറിയ തുക ഈടാക്കിയുമാണ് നൽകുന്നത്. ഇതെല്ലാമാണ് മാർക്കറ്റിൽ ഇടപെടാൻ കഴിയുന്ന മാർഗം. പച്ചക്കറിക്കാണ് ഇപ്പോൾ വിലകൂടുതലായി കാണുന്നത്. നിത്യോപയോഗ സാധനങ്ങളിൽ വില കൂടുതലായി കാണുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
No comments