ഓപ്പറേഷന്‍ ഹലോ ടാക്‌സി; കള്ളടാക്‌സികളെ കുടുക്കാന്‍ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്
__________07/02/2022_______
അനധികൃതമായി ടാക്സികളായി സർവീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടാൻ മോട്ടോർവാഹനവകുപ്പ് നടപടിതുടങ്ങി. ടാക്സി സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ഹലോടാക്സി എന്ന പേരിൽ നടത്തിയ പരിശോധനയിൽ 10 വാഹനമാണ് പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയത്. ഇവരിൽനിന്ന് 60,000 രൂപ പിഴയീടാക്കി.
സംസ്ഥാനത്ത് എല്ലാ ജില്ലയിലും കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ കള്ളടാക്സികൾ സർവീസ് നടത്തുന്നതായി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ എല്ലാ ആർ.ടി.ഒ.മാർക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകിയിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് 10 വാഹനം പാലക്കാട്ട് പിടിച്ചത്.
ജില്ലയിൽ മൂവായിരത്തിലേറെ വാഹനങ്ങൾ കള്ളടാക്സിയായി സർവീസ് നടത്തുന്നുണ്ടെന്നാണ് വിവിധ സബ് ആർ.ടി.ഓഫീസുകളിൽ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പരാതി നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വേണ്ടിപ്പോലും അനധികൃതമായി കാറുകൾ സർവീസ് നടത്തുന്നുണ്ടെന്നും പരാതിയുയർന്നിരുന്നു.
പരാതി ലഭിച്ച വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ചിലത് വിൽപന നടത്തി കൈമാറിയതാണെന്നും മറ്റ് ചിലത് ഉപയോഗിക്കാത്തവയാണെന്നും മറുപടി ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവക്കെതിരെ നടപടിക്കൊരുങ്ങുകയാണ് അധികൃതർ.
എന്നാൽ, ഇത്തരം വാഹനങ്ങൾ അനധികൃത സർവീസ് നടത്തുന്നതിനിടെ തെളിവ് സഹിതം പിടികൂടിയാൽ മാത്രമേ ഇവർക്കെതിരെ നടപടി സ്വീകരിക്കാനാകൂവെന്നതാണ് മോട്ടോർ വാഹനവകുപ്പിന്റെ പ്രശ്നം. ഇത്തരത്തിലാണ് പത്ത് വാഹനങ്ങൾ പിടികൂടാനായത്.
No comments