സാരിയിൽ നിന്നും സഞ്ചിയിലേക്ക്- പ്രകൃതി സൗഹൃദ ബദൽ മാർഗവുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്
പയ്യാവൂർ:ഒറ്റത്തവണ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഉറപ്പു വരുത്തുന്നതോടൊപ്പം വ്യത്യസ്തമായ ബദൽ ഉൽപ്പന്ന പ്രചാരണത്തിന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. പഴയ സാരികൾ ശേഖരിച്ച് തുണി സഞ്ചികൾ നിർമ്മിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ സംവിധാനത്തിൻ്റെ കൂടി സഹായം ഈ പ്രവർത്തനത്തിന് ലഭ്യമാക്കും. വിപണിയിൽ ലഭ്യമായ തുണി സഞ്ചികളേക്കാൾ ചില മേന്മകൾ സാരി ഉപയോഗിച്ച് തയ്ച്ചെടുക്കുന്ന സഞ്ചികൾക്കുണ്ട്.പോളിസ്റ്റർ/ പോളിസ്റ്റർ മിക്സഡ് സാരി സഞ്ചികൾ വിവിധ വർണ്ണങ്ങളിലും ഡിസൈനിലും തയാറാക്കാൻ സാധിക്കും. വളരെക്കാലം ഈടു നിൽക്കുന്ന ഇത്തരം സഞ്ചികൾ പോക്കറ്റിലോ ചെറിയ പേഴ്സിലോ കൊണ്ടു നടക്കുവാൻ എളുപ്പവുമാണ്.ഒരു സാരിയിൽ നിന്ന് ചുരുങ്ങിയത് 20 സഞ്ചികളെങ്കിലും തയ്ച്ചെടുക്കാം. മിക്കവാറും വീടുകളിലെ ഷെൽഫുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സാരികൾ ഫലപ്രദമായ രീതിയിൽ സ്വന്തം വീട്ടിലെ ആവശ്യത്തിനും സമൂഹത്തിനും വേണ്ടി ഉപയോഗിക്കുവാനുള്ള ഒരു അവസരം കൂടി നമുക്ക് ലഭ്യമാകുന്നു .സാരിയുടെ മാതൃകാപരമായ പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തി ബദൽ ഉൽപ്പന്നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായി ബോധവൽക്കരണം നടത്തുവാനും ഗ്രാമ പഞ്ചായത്ത് ശ്രമിക്കും. പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി.മോഹനൻ നിർവ്വഹിച്ചു.ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ .കെ.രവി തുണി സഞ്ചികൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് കെ.എം. ശോഭന, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.ജനാർദ്ദനൻ, എം.എം.പ്രജോഷ്, ചെയർപേഴ്സൺ, പി.വി.രജിത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. കെ.രാജേഷ്, മൂസാൻ കുട്ടി തേർളായി, അസി.സെക്രട്ടറി.എസ്.സ്മിത എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ
No comments