ജില്ലയിൽ കനത്ത മഴ; ഇന്ന് മഞ്ഞ അലര്‍ട്ട്: കണ്‍ട്രോള്‍ റൂം തുറന്നു
കണ്ണൂർ: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും തുടരുന്ന പേമാരിക്കൊപ്പം കണ്ണൂരിലും കനത്ത മഴ.മലയോര മേഖലയിലടക്കം ശനിയാഴ്ച ഉച്ചക്കുശേഷം മുതൽ മിന്നലോടുകൂടിയ മഴയാണ്. തീരദേശങ്ങളിൽ ചിലയിടങ്ങളിൽ രാതിയോടെ മഴ ശക്തിപ്രാപിച്ചു. മലയോരത്ത് ഉരുൾപൊട്ടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. കണ്ണവം വനത്തിൽ ചെമ്പുക്കാവ് തെനിയാട്ടുമലയിൽ ഉരുൾപൊട്ടി പുഴയിൽ കനത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴരയോടെ പെയ്ത ശക്തമായ മഴയിൽ തളിപ്പറമ്പിെൻറ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മന്ന, കപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഉയർന്നതോടെ വിവിധ കടകളിൽ വെള്ളം കയറി. ഒട്ടേറെ സാധനങ്ങൾ നശിച്ചു. റോഡരികിൽ നിർത്തിയിട്ട നിരവധി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. വൈദ്യുതി ബന്ധം മിക്കയിടത്തും തടസ്സപ്പെട്ടു.ഞായറാഴ്ച ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി. ജില്ല തലത്തില്‍ കലക്ടറേറ്റിലും താലൂക്ക് തലത്തില്‍ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.
കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
അടിയന്തരഘട്ടം വന്നാല്‍ നേരിടാന്‍ കഴിയും വിധം തയാറായി നില്ക്കാന് പ്രതിരോധ സുരക്ഷ സേനയോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
കണ്‍ട്രോള്‍ റൂം നമ്പര്‍: കലക്ടറേറ്റ് -0497 2700645, കണ്ണൂര്‍ -0497 2704969, തലശ്ശേരി -0490 2343813, തളിപ്പറമ്പ് -0460 2203142, ഇരിട്ടി - 0490 2494910, പയ്യന്നൂര്‍ -04985 204460.
No comments