95 ശതമാനം നേടിയിട്ടും പ്രവേശനം കിട്ടാതെ ഐസിഎസ്ഇ വിദ്യാർഥികൾ
പയ്യാവൂർ : പത്താം ക്ലാസ് പരീക്ഷയിൽ 95 ശതമാനവും അതിലേറെയും നേടിയിട്ടും പ്ലസ് വൺ കോഴ്സിലേക്ക് പ്രവേശനം ലഭിക്കാതെ ഐ.സി.എസ്.ഇ സിലബസിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ.ആദ്യ രണ്ട് അലോട്ട്മെന്റുകളിലും ഐസിഎസ്ഇ വിദ്യാർഥികൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട വിഷയത്തിന് പുറത്താണ്. കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് സർക്കാർ മുൻഗണന നൽകുന്നതാണ് കേന്ദ്രസർക്കാർ അംഗീകാരമുള്ള സിലബസിൽ പഠിച്ചു പുറത്തിറങ്ങുന്നവരെ മാറ്റിനിർത്താൻ കാരണമെന്ന് ആക്ഷേപമുണ്ട്.മലയോര മേഖലയിൽ കഴിഞ്ഞ ഒൻപത് വർഷമായി നൂറു ശതമാനം വിജയം നേടിയ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് 95 ശതമാനം മാർക്ക് നേടിയ പല വിദ്യാർഥികളും രക്ഷിതാക്കളും പ്ലസ് വൺ പ്രവേശനം കിട്ടാതെ ഉപരിപഠനം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ്.സയൻസ് വിഷയങ്ങളോട് താൽപര്യമുള്ള പലർക്കും മറ്റു വിഷയങ്ങളിലാണ് അലോട്ട്മെന്റ് ലഭിച്ചത്. കിട്ടുന്ന സീറ്റിൽ ചേർന്നു പഠിക്കൂ എന്ന നിലപാടാണ് മികച്ച വിജയം നേടിയ വിദ്യാർഥികളോട്പോലും സർക്കാർ കാട്ടുന്നതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. അതേസമയം സ്വകാര്യ സ്‌കൂളുകളിൽ സയൻസ് ബാച്ചുകൾ അനുവദിച്ചാൽ ഇത്തരം പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു . സ്വകാര്യ സ്‌കൂളുകളിൽ സയൻസ് ബാച്ച് അനുവദിച്ചാൽ സർക്കാരിന് ഒരു ബാധ്യതയും ഉണ്ടാകില്ലെന്നിരിക്കെ ഇക്കാര്യത്തിലും സർക്കാർ തികഞ നിസംഗതയാണ് കാട്ടുന്നതെന്നും രക്ഷിതാക്കൾ പറയുന്നു. മലയോര മേഖലയിൽ നിന്ന് മികച്ച വിജയം നേടിയ വിദ്യാർഥികളിൽ പലർക്കും തങ്ങളുടെ ഇഷ്ടവിഷയങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ പയ്യാവൂർ സെന്റ് ആൻസ് സ്കൂളിൽ പ്ലസ് വൺ അനുവദിക്കണമെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
No comments