ഇന്നും നാളെയും ലോക്ഡൗണിന് തുല്യം.. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ല....വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാംതരംഗം ഗൗരവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ ഉണ്ടാവും. ജനങ്ങൾ വീട്ടിലിരിക്കണം. അത്യാവശ്യത്തിനുമാത്രമേ പുറത്തിറങ്ങാവൂ. അപ്പോൾ സ്വന്തം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. തുടർന്ന് എന്തൊക്കെ നിയന്ത്രണങ്ങൾ വേണമെന്ന് തിങ്കഴാഴ്ച സർവകക്ഷി യോഗത്തിൽ തീരുമാനിക്കും. നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കി സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
*നിയന്ത്രണങ്ങൾ ഇങ്ങനെ*
*അത്യാവശ്യ സർവീസുകൾക്ക് മാത്രം പ്രവർത്തിക്കാൻ അനുമതി.
*ടെലികോം, ഐ.ടി., ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ
*ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പാൽ, മത്സ്യം, മാംസം തുടങ്ങിയ വിൽക്കുന്ന കടകൾ
* ഹോട്ടലുകൾക്കും റെസ്റ്റോറൻറുകൾക്കും ഹോം ഡെലിവറി നടത്താം.
*അത്യാവശ്യഘട്ടങ്ങളിൽ ഹോട്ടലുകളിൽ പോയി ഭക്ഷണംവാങ്ങാം. ഇതിനായി സ്വന്തം തയ്യാറാക്കിയ സത്യപ്രസ്താവന കൈയിൽ കരുതണം.
*വീടുകളിൽ മത്സ്യം എത്തിച്ച് വിൽക്കാം, വിൽപ്പനക്കാർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം.
*അനാവശ്യപരിപാടികളും യാത്രകളും മാറ്റിവെക്കണം.
*നേരത്തേ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം.
* ഹാളുകൾക്കുള്ളിൽ പരമാവധി 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രമായിരിക്കും പ്രവേശനം.
*മരണാനന്തരചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാം.
*വിവാഹം, മരണം മുതലായ ചടങ്ങുകൾ, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്രചെയ്യാം. സത്യപ്രസ്താവന കൈയിൽ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.
* വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ യാത്രചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.
* ട്രെയിൻ, വിമാന സർവീസുകൾ പതിവുപോലെ ഉണ്ടായിരിക്കും.
* പോലീസ് പരിശോധിക്കുമ്പോൾ ടിക്കറ്റ് അഥവാ ബോർഡിങ് പാസും തിരിച്ചറിയൽ കാർഡും കാണിക്കണം.
*പൊതുഗതാഗത സൗകര്യങ്ങൾ പരിമിതമായിരിക്കും.
*വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
*ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ല*
ശനിയാഴ്ച ഹയർസെക്കൻഡറി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. അധ്യാപകർക്കും കുട്ടികൾക്കും യാത്രചെയ്യാൻ അനുവാദമുണ്ട്. പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്ന രക്ഷകർത്താക്കൾ കൂട്ടംകൂടി നിൽക്കാതെ ഉടൻ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാൻ തിരിച്ചെത്തിയാൽ മതി. പരീക്ഷാകേന്ദ്രത്തിന് മുന്നിൽ സാമൂഹിക അകലം പാലിക്കണം. യാത്രാസൗകര്യങ്ങൾ ഉറപ്പാക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി.
No comments