കഴിഞ്ഞ വർഷം മാത്രം നീക്കം ചെയ്തത് 40 ലക്ഷത്തോളം അക്കൗണ്ടുകൾ'; ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ പരസ്യം പ്രചരിച്ചതിൽ വിശദീകരണവുമായി മെറ്റ
_ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുള്ള പരസ്യങ്ങൾ പ്രചരിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി മെറ്റ. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മെറ്റ രംഗത്തെത്തിയിരിക്കുന്നത്.ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ വഴി മെറ്റയുടെ നയങ്ങൾക്ക് വിരുദ്ധമായി കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മെറ്റ അറിയിച്ചു. ഇത്തരം ചൂഷണങ്ങൾ പ്ലാറ്റ്ഫോമിൽ അനുവദിക്കില്ലെന്നും ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു മെറ്റ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.അതേസമയം മനപൂർവ്വം കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മെറ്റ വിശദീകരിച്ചു. ഇത്തരത്തിലുള്ള 40 ലക്ഷത്തോളം അക്കൗണ്ടുകൾ കഴിഞ്ഞ വർഷം മാത്രം തങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്നും കൂടാതെ കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള 36 ദശലക്ഷം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും മെറ്റ വിശദീകരിച്ചു.കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള എല്ലാ പരസ്യങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാനും, ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ട് ഐടി മന്ത്രാലയം കഴിഞ്ഞ ആഴ്ച ഇൻസ്റ്റാഗ്രാമിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റയുടെ ഈ വിശദീകരണം._
No comments