മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തണമെന്നും കോടതി നിർദേശിച്ചു. പൊതുസ്ഥലങ്ങളായ ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ മാറ്റണമെന്ന 2025 നവംബറിലെ ഉത്തരവ് പിൻവലിക്കണമെന്ന മൃഗസ്നേഹികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. കണ്ണടച്ചുപിടിച്ച് യാഥാർഥ്യങ്ങൾ കാണാതിരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
തെരുവ് നായ്ക്കളുടെ ആക്രമണം കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷക്ക് ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് മുൻ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു. 2025 നവംബർ 7-ലെ ചരിത്രപ്രധാനമായ ഉത്തരവിൽ, സ്കൂകൂളുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ, കായിക സമുച്ചയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ മാറ്റാൻ സുപ്രീം കോടതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ നായ്ക്കൾക്ക് വാക്‌സിനേഷനും വന്ധ്യംകരണവും നൽകിയ ശേഷം അതേ സ്ഥലങ്ങളിലേക്ക് തന്നെ തിരികെ വിടരുതെന്നും, പകരം ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് കോടതി മുന്നറിയിപ്പ് നൽകിയത്.
മനുഷ്യ ജീവന് ഭീഷണികൾ വർധിച്ചുവരുമ്പോൾ, അവ പരിഹരിക്കാൻ പ്രത്യേക നിയമസംവിധാനങ്ങൾ നിലവിലുണ്ടായിട്ടും സംസ്ഥാനത്തിന് നിഷ്ക്രിയ കാഴ്ചക്കാരനായി തുടരാൻ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. തെരുവ് നായ് ആക്രമണത്തിൽ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്നതിൽ സംസ്ഥാനങ്ങൾ പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.
No comments