Header Ads

ad728
  • Breaking News

    മുഖ്യമന്ത്രി വിഡി സതീശൻ? കോൺഗ്രസിന് 12, ലീഗിന് 5 മന്ത്രിമാർ; സാധ്യതകൾ



    തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിസ്മയ വിജയം സ്വന്തമാക്കിയതിനു പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കും തുടക്കം. യുഡിഎഫിനെ സമാനതകളില്ലാത്ത വിജയത്തിലേക്ക് നയിച്ച വിഡി സതീശൻ മുഖ്യമന്ത്രിയാകുമോ അതോ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുമോ എന്നതടക്കമുള്ള ചർച്ചകളും ഇതോടെ ചൂടുപിടിച്ചു. സതീശനു പുറമെ രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവർക്കായും ചരടു വലികൾ സജീവം.

    മുഖ്യമന്ത്രി ആരെന്നത് മറ്റ് മന്ത്രിമാരുടെ തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. മാത്രമല്ല മന്ത്രിസഭാ രൂപീകരണത്തിൽ സാമുദായിക സന്തുലനം, പിന്നാക്ക വിഭാഗ, ജില്ലാ പ്രാതിനിധ്യമടക്കമുള്ളവയും പ്രധാന ഘടകങ്ങളാണ്.

    21 അംഗ മന്ത്രിസഭയായിരിക്കും ഉണ്ടാകുക. കോൺഗ്രസിനു മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുണ്ടാകാൻ സാധ്യതയുണ്ട്. മുന്നണിയിലെ രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായ മുംസ്ലീം ലീഗിന് 5 മന്ത്രിമാരെ ലഭിച്ചേക്കും. കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് ഗ്രൂപ്പുകൾ, ആർസ്പി, സിഎംപി കക്ഷികൾക്ക് ഓരോ മന്ത്രി സ്ഥാനവുമുണ്ടാകും.

    5 എംഎൽഎമാർക്ക് ഒരു മന്ത്രി എന്നതാകും അടിസ്ഥാന സൂത്രവാക്യം. 63 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ കോൺഗ്രസിനു ഈ കണക്കനുസരിച്ചാണ് 12 മന്ത്രിസ്ഥാനം. ഇതിനൊപ്പം സ്പീക്കർ സ്ഥാനവും കോൺഗ്രസിനായിരിക്കും. 63 സീറ്റുള്ളതിനാൽ ധനകാര്യം അടക്കമുള്ള സുപ്രധാന വകുപ്പുകളും ഒരുപക്ഷേ കോൺഗ്രസ് തന്നെ ഏറ്റെടുത്തേക്കും.

    കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വിവാദമായിരുന്നു. എന്നാൽ ഇത്തവണ അവർ സീറ്റെണ്ണം ഉയർത്തിയ സാഹചര്യത്തിൽ 5 മന്ത്രിമാർ അവർക്ക് ഔദാര്യമല്ല അവകാശമാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലീഗിനായിരിക്കും.

    ഏഴ് സീറ്റുകളുള്ള കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവും കിട്ടിയേക്കും. അതേസമയം യുഡിഎഫിലെ അസോസിയേറ്റ് അംഗങ്ങളായ ആർഎംപി, മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാർട്ടി എന്നിയ്ക്കു മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. സിപിഎം വിമതരായി മത്സരിച്ച ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ എന്നിവരേയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കില്ല.

    കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിസി വിഷ്ണുനാഥ് എന്നിവർ മന്ത്രി സ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കപ്പെടും. ഷാനി മോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരിൽ ഒരാൾ വനിതാ പ്രാതിനിധ്യമായി കടന്നു വന്നേക്കാം. എപി അനിൽ കുമാർ, എം ലിജു, വിടി ബൽറാം, ടി സിദ്ദിഖ്, ചാണ്ടി ഉമ്മൻ, എൻ ശക്തൻ, മാത്യു കുഴൽനാടൻ, ടിജെ വിനോദ്, എം വിൻസെന്റ്, കെ ജയന്ത് എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ മുൻപിലെത്തും. ഇവരിൽ ഒരാൾ സ്പീക്കറുമായേക്കും.

    മുസ്ലീം ലീഗിൽ നിന്നു പികെ കുഞ്ഞാലിക്കുട്ടി മന്ത്രിയാകുമെന്ന കാര്യത്തിൽ തർക്കമില്ല. പികെ ബഷീർ, എൻ ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കെഎം ഷാജി എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.

    കേരള കോൺഗ്രസിൽ നിന്നു മോൻസ് ജോസഫ് മന്ത്രിയാകാനാണ് കൂടുതൽ സാധ്യത. ചീഫ് വിപ്പ് സ്ഥാനം കിട്ടിയാൽ തോമസ് ഉണ്ണിയാടൻ ആ സ്ഥാനത്തേക്ക് വന്നേക്കും. ആർഎസ്പിയിൽ നിന്നു ഷിബു ബേബിജോൺ, കേരള കോൺഗ്രസ് ജേക്കബിൽ നിന്നു അനൂപ് ജേക്കബ്, സിഎംപിയിൽ നിന്നു സിപി ജോൺ എന്നിവർ മന്ത്രിമാരാകും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728