വിഴിഞ്ഞത്തെ ആദ്യ ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് വിജയകരം;1,20,000 ലിറ്റർ ഇന്ധനം വിദേശകപ്പലിൽ നിറച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മാരി ടൈം ബോർഡിന്റെ ആദ്യ ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് വിജയകരം. വിഴിഞ്ഞത്ത് കസ്റ്റഡിയിലുള്ള വിദേശ കപ്പലിനായിരുന്നു ഇന്ധനം നിറച്ചത്. തിരുവനന്തപുരം കേന്ദ്രമായ ജിയോ മാക്സ് ഷിപ്പിംഗ് സർവീസസ് എന്ന കമ്പനിയാണ് ബങ്കറിംഗ് നടത്തിയത്. 1,20,000 ലിറ്റർ ഇന്ധനമാണ് ഇന്നലെ കൊച്ചിയിൽ നിന്നും എം.ടി ജനീസസ് എന്ന കപ്പൽ മുഖാന്തിരം വിഴിഞ്ഞത്ത് എത്തിച്ച് ഇവിടെ തുടരുന്ന കപ്പലിൽ നിറച്ചത്. കടലിൽ നങ്കൂരമിട്ട കപ്പലിന് സമീപം മറ്റൊരു കപ്പൽ എത്തി ഇന്ധനം നിറയ്ക്കുന്നത്(ബങ്കറിംഗ്) വിഴിഞ്ഞത്ത് ആദ്യമാണ്.
കൊച്ചിയിൽ നിന്നും രാവിലെ എത്തിയ എം.ടി. ജനീസസ് എന്ന കപ്പലിൽ നിന്നും 9 മണിയോടെയാണ് ഇന്ധനം നിറച്ച് തുടങ്ങിയത് ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് ബങ്കിറിംഗ് വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു.12.45ഓടെ കപ്പൽ മടങ്ങി. ധ്വനി എന്ന ടഗിന്റെ അസി. മറൈൻ എഞ്ചിനീയർ ശ്രീകുമാർ സാങ്കേതിക നടപടികൾക്ക് നേതൃത്വം നൽകി. കപ്പലിടിച്ചു മീൻപിടിത്ത ബോട്ടു മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞത്ത് തടഞ്ഞിട്ടിരിക്കുന്ന എം. വി സോളിസ് എന്ന കപ്പലിലാണ് ഇന്നലെ ബങ്കറിംഗ് നടത്തിയത്.
No comments