ഇവിടെ ജനവിധിഭദ്രം കനത്ത സുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ
കണ്ണൂർ:കനത്ത പോലീസ്, കേന്ദ്ര സേനകളുടെ സുരക്ഷയിലാണ് വ്യാഴാഴ്ച്ച വോട്ടിംഗ് പൂർത്തിയായശേഷം സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങൾ.
വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ പോളിങ് ബൂത്തുകളിലെയും ഉദ്യോഗസ്ഥര്‍ പൊലീസ് സുരക്ഷയില്‍ അവ അതത് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു. മണ്ഡലംതല സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ പൊലീസ് സുരക്ഷയോടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ സ്ട്രോങ് റൂമുകളില്‍ എത്തിച്ചത്. വോട്ട് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറികള്‍ സീല്‍ചെയ്ത് കേന്ദ്രസേനയെയും സായുധ സേനയെയും ലോക്കല്‍ പോലീസിനെയും ഉള്‍പ്പെടുത്തി മൂന്ന് തട്ടുകളിലുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമികളിലേക്ക് മാറ്റിയശേഷം അരക്കും തുണിയും ഉപയോഗിച്ച് മുറികളുടെ പൂട്ടുകള്‍ സീല്‍ ചെയ്യുകയും മരപ്പലക അടിച്ച് കൂടുതല്‍ ഭദ്രമാക്കുകയും ചെയ്തു.
കണ്ണൂർ, അഴീക്കോട്, ധർമ്മടം, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ ചാല ചിൻടെക്കിലെ സ്ട്രോങ്ങ് റൂമിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലേത് തലശ്ശേരി ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലും കല്യാശ്ശേരി, ഇരിക്കൂർ, തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂളിലെ സ്ട്രോങ്ങ് റൂമിലുമാണ് സൂക്ഷിക്കുന്നത്.
സ്ട്രോംഗ് റൂമിന് പുറത്ത് 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് നാലിന് കാലത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുക.
കണ്ണൂർ ചാല ചിൻടെക്ക്, തലശ്ശേരി ബ്രണ്ണൻ കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
No comments