പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങള്‍ പോക്സോ നിയമ കുരുക്കില്‍ പെടുന്നു; 'റോമിയോ-ജൂലിയറ്റ്' ചട്ടം വരുന്നു
_ന്യൂഡല്‍ഹി: പതിനെട്ട് വയസ്സിന് താഴെയുള്ള നിശ്ചിത പ്രായപരിധിയില്‍ ഉള്ളവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ പോക്സോ നിയമത്തിൻ്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിലുള്ളത് പോലെ 'റോമിയോ-ജൂലിയറ്റ്' വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി._
_പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളെ വളച്ചൊടിച്ച് പോക്സോ കേസ് ചുമത്തുന്ന പതിവ് രീതി ചർച്ചയായതോടെയാണ് 'റോമിയോ-ജൂലിയറ്റ്' ചട്ടം കോടതി പരിഗണനയില്‍ എടുത്തത്. കുട്ടികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് കോടതിയുടെ പുതിയ നീക്കം. പതിനെട്ട് വയസ്സിനെ ചുവടെ നിശ്ചിത പ്രായവ്യത്യാസമുള്ള പ്രണയിതാക്കള്‍ തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാരമാണെങ്കില്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതാണ് 'റോമിയോ-ജൂലിയറ്റ്' ചട്ടം. ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് കണക്കാക്കുന്ന പ്രായത്തെക്കാള്‍ രണ്ടോ മുതല്‍ നാല് വയസ്സുവരെ കുറവുള്ളവർ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാത്ത വ്യവസ്ഥ പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്._
_കുട്ടികളെ സംരക്ഷിക്കാൻ നിർമ്മിച്ച പോക്സോ നിയമം പലപ്പോഴും വ്യക്തിപരമായ പകപോക്കലിനും കുടുംബങ്ങള്‍ തമ്മിലുള്ള തർക്കങ്ങള്‍ തീർക്കാനുമുള്ള ആയുധമായി മാറുന്നുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തി. വ്യാജ പരാതികള്‍ നല്‍കി കൗമാരക്കാരുടെ ജീവിതം തകർക്കുന്നവർക്കെതിരെ നിയമനടപടി വേണമെന്നും കോടതി നിർദേശിച്ചു. രാജ്യത്തുടനീളമുള്ള കോടതികളില്‍ പെണ്‍കുട്ടിയുടെ പ്രായം 18 വയസിന് താഴെയാണെന്ന് തെറ്റായി കാണിച്ച് ആണ്‍കുട്ടിയെ പോക്സോയുടെ കർശനമായ വ്യവസ്ഥകള്‍ക്ക് കീഴില്‍ കൊണ്ടുവരുന്ന കേസുകള്‍ ആവർത്തിച്ച് കണ്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി._
_അതൊടൊപ്പം തന്നെ പോക്സോ കേസുകളില്‍ ജാമ്യം പരിഗണിക്കുമ്പോള്‍ ഇരയുടെ പ്രായം നിർണയിക്കാൻ വൈദ്യപരിശോധന (Ossification Test) നടത്തണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റോ ജനന സർട്ടിഫിക്കറ്റോ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ വൈദ്യപരിശോധന നടത്താവൂ എന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് (Section 94) വ്യക്തമാക്കുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ തമ്മിലുള്ള പ്രണയബന്ധങ്ങളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് വേർതിരിച്ചു കാണണമെന്നും ഇത്തരം കേസുകളില്‍ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു._
No comments