ഇനി ഇക്കാര്യങ്ങൾക്കായി പോസ്റ്റ് ഓഫിസ് കയറിയിറങ്ങേണ്ട, സ്മാർട്ടായി തപാൽ വകുപ്പും
ഇനിമുതൽ തപാൽ വകുപ്പും സ്‌മാർട്ട്. ചില സർവിസുകൾ വീട്ടിലിരുന്ന് ചെയ്യാനും സൗകര്യം. രജിസ്ട്രേഡ് തപാൽ, സ്‌പീഡ് പോസ്റ്റ്, പാഴ്സൽ തുടങ്ങിയ സർവീസുകളാണ് ഇനി മുതൽ ഓൺലൈനായി ചെയ്യാൻ സാധിക്കുക. ഇതിനായി തപാൽവകുപ്പിൻ്റെ ആപ്പ് ഡൗൺലോഡ് ചെയ്‌താൽ മതി.
ഏത് സർവീസാണോ ബുക്ക് ചെയുന്നത്, ആ സമയത്ത് തന്നെ ബന്ധപ്പെട്ട പോസ്റ്റ്മാന് സന്ദേശം ലഭിക്കും. പോസ്റ്റ്മാൻ വീട്ടിലെത്തി തപാൽ ഉരുപ്പടി ശേഖരിക്കും. തപാൽ വകുപ്പ് ഇതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ഉടൻ തന്നെ നടപ്പിലാക്കും.
പുതിയ പരിഷ്‌കാരത്തോടെ രജിസ്ട്രേഡ് തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരൻ കൈപ്പറ്റിയെന്നതിന്റെ തെളിവായി ഉൾപ്പെടുത്തുന്ന അക്നോളഡ്‌ജ്‌മെന്റ് കാർഡ് (മടക്ക രസീത്) ഇല്ലാതാകും. ഇതിന് പകരമായി 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നിലവിൽ വരും. നിലവിൽ സ്പീഡ് പോസ്റ്റ് സർവീസിന് മാത്രമാണ് പിഒഡി ഉപയോഗിക്കുന്നത്. കൂടാതെ ഒരു മണിയോർഡർ ഫോമിൽ അയക്കാവുന്ന തുക 5000ത്തിൽ നിന്ന് പതിനായിരമാക്കി ഉയർത്തി.
അതോടൊപ്പം തന്നെ തപാൽ ഉരുപ്പടികൾ എത്തിയതായുള്ള സന്ദേശം മേൽവിലാസക്കാരനും കൈമാറിയതായുള്ള സന്ദേശം അയച്ചയാൾക്കും കൃത്യമായി ലഭിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈൽ നമ്പർ ഇനി മുതൽ നിർബന്ധമാക്കാനാണ് തീരുമാനം. കടലാസിൽ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റിൽ സിഗ്നേച്ചർ സംവിധാനത്തിലേക്കും മാറും.
തപാൽ ഉരുപ്പടികൾ വിതരണം ചെയ്തില്ലെങ്കിൽ 'വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു' തുടങ്ങിയ കാരണങ്ങൾ കാണിച്ചാൽ അതിന് തെളിവായി മേൽവിലാസക്കാരൻ്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് ആപ്പിൽ അപ്ലോഡ് ചെയ്യണം. മേൽവിലാസക്കാരൻ ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കിൽ ആ ആളിന്റെ ഫോട്ടോയെടുക്കുന്ന രീതിയും വൈകാതെ തപാൽ വകുപ്പ് നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.
No comments