കമ്പനികളുടെ മൈലേജ് 'തള്ളല്‍' ഇനി നടക്കില്ല! എസി ഓണ്‍ ചെയ്ത് അളക്കണം; ഒക്ടോബര്‍ മുതല്‍ കളി മാറും
ഇന്ത്യൻ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി പുതിയ മൈലേജ് പരിശോധനാ നിയമം വരുന്നു. വരുന്ന ഒക്ടോബർ മുതല്‍ കാറുകളുടെ ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ എയർ കണ്ടീഷനിങ് പ്രവർത്തിപ്പിക്കണമെന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കി.
നിലവില്‍ എസി ഓഫാക്കി നടത്തുന്ന പരിശോധനകള്‍ വഴി കമ്പനികള്‍ അവകാശപ്പെടുന്ന ഉയർന്ന മൈലേജ് യഥാർത്ഥ റോഡുകളില്‍ ലഭിക്കുന്നില്ലെന്ന ഉപഭോക്താക്കളുടെ പരാതി കണക്കിലെടുത്താണ് ഈ നീക്കം.
പുതിയ നിയമത്തിന്റെ പ്രസക്തി
ഇന്ത്യയില്‍ വാഹനങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന ആകർഷണം മൈലേജ് ആണ്. എന്നാല്‍ ടെസ്റ്റ് കണ്ടീഷനില്‍ ലഭിക്കുന്ന ഇന്ധനക്ഷമത പ്രായോഗികമായി ഡ്രൈവ് ചെയ്യുമ്പോള്‍ ലഭിക്കാറില്ല. ഇതിന്റെ പ്രധാന കാരണം മിക്ക ഉപയോക്താക്കളും എസി ഓണ്‍ ചെയ്താണ് വാഹനം ഓടിക്കുന്നത് എന്നതാണ്. എസി പ്രവർത്തിക്കുമ്പോള്‍ എൻജിന് അധിക ഭാരം ലഭിക്കുന്നതിനാല്‍ ഇന്ധനക്ഷമത കുറയും. ഒക്ടോബർ മുതല്‍ നടപ്പിലാക്കുന്ന പുതിയ നിയമത്തോടെ, ആഭ്യന്തരമായി നിർമ്മിക്കുന്നതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ‘എം1’ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളും എസി ഓണ്‍ ചെയ്ത നിലയില്‍ മൈലേജ് ടെസ്റ്റ് വിജയിച്ചാല്‍ മാത്രമേ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിക്കൂ.നിർമ്മാതാക്കള്‍ക്ക് വെല്ലുവിളി
കമ്പനികള്‍ പരസ്യങ്ങളില്‍ നല്‍കുന്ന മൈലേജ് കണക്കുകളില്‍ ഇനി വലിയ മാറ്റമുണ്ടാകാൻ ഇത് കാരണമാകും. യഥാർത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളോട് നീതിപുലർത്തുന്ന മൈലേജ് വിവരങ്ങള്‍ ലഭ്യമാകുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും. എന്നാല്‍, ഉയർന്ന മൈലേജ് കാണിച്ച് വിപണി പിടിക്കുന്ന കമ്പനികള്‍ക്ക് ഈ പുതിയ നിബന്ധന വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
No comments