തൃഷയ്ക്കെതിരായ ദ്വയാർഥ പ്രയോഗം; ഉദയനിധി കസ്റ്റഡിയിൽ, 6 വകുപ്പുകൾ ചുമത്തി കേസെടുത്തു
*ചെന്നൈ:* കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാർഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്‌റ്റാലിനെ കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ 6 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ‌് ചെയ്യാനായി നീലാങ്കരയിലെ ഉദയനിധിയുടെ വീട്ടിൽ രാവിലെ പൊലീസെത്തി. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ പരാമർശത്തിലാണ് കേസ്.കഴിഞ്ഞ ദിവസം തഞ്ചാവൂരിൽ സംഘടിപ്പിച്ച ഡിഎംകെ പരിപാടിയിൽ വച്ചാണ് വിജയിയെയും തൃഷയെയും ബന്ധപ്പെടുത്തി ഉദയനിധി അശ്ലീല പരാമർശം നടത്തിയത്. പ്രസംഗത്തിനു പിന്നാലെ ടിവികെയുൾപ്പടെയുള്ള പാർട്ടികൾ ഉദയനിധിയെ വിമർശിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ ഇന്ന് രാവിലെയാണ് ടിവികെ നേതാക്കൾ ആഹ്വാനം ചെയ്ത്. ഇതിനുപിന്നാലെ ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസിലും ദേശീയ വനിത കമ്മിഷനിലും പരാതി എത്തി. ടിവികെ വനിത വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഭൈരവിയാണ് ദേശീയ വനിത കമ്മിഷനിൽ പരാതി നൽകിയത്.കാവേരി വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞപ്പോൾ പ്രവർത്തകർ 'തൃഷ, തൃഷ' എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിർത്തിയ ശേഷം ഉദയനിധി നടത്തിയ പരാമർശമാണ് വിവാദമായത്. ദ്വയാർഥ പ്രയോഗത്തിന് ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും വിമർശനമുയർന്നു.
No comments