വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ SIR വിവരങ്ങളും നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇനി മുതല്‍ മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ വോട്ടര്‍മാര്‍ക്കും എസ്‌ഐആറിന് ശേഷം വന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇത് ബാധകമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള ഫോം ആറ് പൂരിപ്പിക്കുമ്പോള്‍ ഈ വിവരങ്ങളും ചേര്‍ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഫോം ആറ് പൂരിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നല്‍കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ കഴിയില്ല. മാതാപിതാക്കളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കൃത്യമായി വോട്ടര്‍മാരെ മാപ്പ് ചെയ്യാന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് പുറമേ പുതിയ വോട്ടര്‍മാര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായകമാകും. ഇരട്ട വോട്ടുകളുള്ളവരെയും താമസം മാറിയവരെയും അടക്കം പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനും ഇത് ഫലപ്രദമാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സില്‍ ഔദ്യോഗികമായി മാറ്റങ്ങള്‍ വരുത്താതെയാണ് കമ്മീഷന്‍ ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ബിഹാറില്‍ നടന്ന എസ്‌ഐആര്‍ പ്രക്രിയയിലായിരുന്നു ഈ പുതിയ നിബന്ധന ആദ്യമായി പരീക്ഷിച്ചത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ഈ പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്
No comments