പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ചികിത്സയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് മാതാപിതാക്കളുടെ മൊഴി
കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.
ചികിത്സയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് ഇരുവരും അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
ഉച്ചയ്ക്ക് 12 മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് കുട്ടിക്ക് കാര്യമായ ചികിത്സ ലഭിച്ചതെന്ന് മാതാപിതാക്കള്‍ മൊഴിയില്‍ പറഞ്ഞു. നിർണായക സമയത്ത് ചികിത്സ വൈകിയതാണ് കുഞ്ഞിന്റെ നില വഷളാകാൻ കാരണമായതെന്നാണ് അവരുടെ ആരോപണം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി ചികിത്സാ പിഴവിന് ഉത്തരവാദികളായ ഡോക്ടർമാർക്കും ബന്ധപ്പെട്ടവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടർന്ന് തലച്ചോറില്‍ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ജനറല്‍ അനസ്തീഷ്യ നല്‍കിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലും താടിയിലുമുള്ള മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പരാമർശമുണ്ട്.
No comments