ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ നഷ്ടപ്പെട്ട, പാലക്കാട് പല്ലശന സ്വദേശിയായ ഒന്‍പതു വയസുകാരി വിനോദിനിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍. കൈ നഷ്ടപ്പെടാന്‍ കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെതാണ് ശിപാര്‍ശ. സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള തുടര്‍പഠന ചെലവ് 21 വയസുവരെ ലഭിക്കുന്നുവെന്ന് പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. 21 വയസ് വരെ ചിലവ് വഹിക്കണമെന്നാണ് കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയില്‍ ജോലി കിട്ടുന്നതിന് തടസമാകരുത് ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കുറ്റക്കാരായവര്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.