Header Ads

ad728
  • Breaking News

    നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐയ്ക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും


    കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. മൂത്ത മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കും. അന്വേഷണത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും ഇന്നുണ്ടാകുമെന്നാണ് വിവരം
    സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ നവീന്‍ ബാബുവിന്റെ മരണമാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യമായി സിബിഐക്ക് വിടുന്ന കേസ്. പൊലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു വിഞ്ജാപനമിറക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്. സിബിഐ അന്വേഷണം നല്ല രീതിയില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.
    ആദ്യ ഘട്ടത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ പോയെന്നും പിന്നീട് അത് ഉണ്ടായില്ലെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും പ്രതികരിച്ചിരുന്നു.
    2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കലക്ടറേറ്റിലെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് പത്തനംതിട്ട കളക്ട്രേറ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചതില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ സിപിഐഎം നേതാവായിരുന്ന പി പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചത് നവീന്‍ ബാബുവിനെ മാനസികമായി തളര്‍ത്തിയിരുന്നു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചിരുന്നു. 13 സാക്ഷികളെ പുതുതായി ചേര്‍ത്ത് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728