കണ്ണൂരിൽ ആശങ്കയായി ഷിഗെല്ല; മൊകേരിയിൽ രണ്ട് കുട്ടികൾക്ക് രോഗബാധ, അടിയന്തര യോഗം വിളിച്ച് എം.എൽ.എ
*കണ്ണൂര്‍* : ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.
കൂത്തുപറമ്പ് എംഎല്‍എ പി കെ പ്രവീണിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യോഗം ചേരുന്നത്. പ്രദേശവാസികള്‍ക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഷിഗെല്ല ബാധിച്ച് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൃശൂരില്‍ പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ 43 കാരന് ഷിഗെല്ല ബാധിച്ചതായി കണ്ടെത്തിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൊടകരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതുവരെ സംസ്ഥാനത്ത് നാല് പേരാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരനും രോഗം ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. 110ല്‍ അധികം പേര്‍ക്കാണ് ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2025 ല്‍ ആകെ 132 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2023ല്‍ 90 പേര്‍ക്കും 2022ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
No comments