ഹജ്ജ് കർമ്മത്തിന് ഇന്ന് തുടക്കം: നാളെ അറഫാ സംഗമം
മക്ക : ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. തമ്പുകളുടെ നഗരമായ മിനായിൽ പ്രാർത്ഥനകൾ ഉരുവിട്ട് ഞായറാഴ്ച മുതൽതന്നെ തീർത്ഥാടകർ എത്തിത്തുടങ്ങിയിരുന്നു. ഞായറാഴ്ച മക്കയിൽ ഉംറ നിർവ്വഹിച്ചശേഷമാണ് അഞ്ച് കിലോമീറ്റർ അകലെയുള്ള മിനായിലേക്ക് തീർത്ഥാടകർ എത്തിയത്. ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം. അതിനായി ചൊവ്വാഴ്ച പുലർച്ചെ തീർത്ഥാടകർ മിനായിൽനിന്ന് അറഫയിലെത്തും. മശാഇർ ട്രെയിനിലാണ് മിനായിൽനിന്ന് ഭൂരിഭാഗം പേരും അറഫയിൽ എത്തുക. ഉച്ചയ്ക്ക് അറഫയുടെ അതിർത്തിയിലുള്ള നമീറ പള്ളിയിൽ വാർഷിക പ്രഭാഷണം നടക്കും. തുടർന്ന് നടക്കുന്ന നമസ്കാരത്തിലും അറഫാ സംഗമത്തിലും പങ്കെടുക്കുന്ന തീർത്ഥാടകർ സന്ധ്യയോടെ മുസ്ദലിഫയിലേക്ക് യാത്രതിരിക്കും.
മുസ്ദലിഫയിൽ രാപാർത്തശേഷം അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ പിശാചിന്റെ പ്രതീകത്തിന് നേരെയെറിയാനുള്ള ചെറു കല്ലുകളുമായി ബുധനാഴ്ച മിനായിൽ എത്തും. കല്ലേറ് കർമ്മത്തിനുശേഷം മക്കയിൽ പോയി കഅബ പ്രദക്ഷിണം, തലമുണ്ഡനം എന്നിവ നിർവ്വഹിക്കും. പിന്നീട് തുടർന്നുള്ള ദിവസങ്ങളിലെ കർമ്മങ്ങൾക്കായി മിനായിൽ തിരിച്ചെത്തും.
No comments