Header Ads

ad728
  • Breaking News

    തൃശൂരില്‍ പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; അച്ഛനും അമ്മയുമായി സംസാരിച്ചു


    തൃശൂര്‍: തൃശൂരില്‍ പാമ്പ് കടിയേറ്റ് അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ട്യൂബുകള്‍ മാറ്റിയെന്നും ഡോക്ടര്‍ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളില്‍ സംസാരിച്ചെന്നും ഡോക്ടര്‍ അറിയിച്ചു. കുട്ടിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും ചികിത്സയില്‍ ഗുണമായി. ഇക്കഴിഞ്ഞ 19 നാണ് അനോഷിനും സഹോദരന്‍ ആല്‍ജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിന്റെ കടി ഏല്‍ക്കുന്നത്. ആല്‍ജോ അന്ന് തന്നെ മരണപ്പെട്ടിരുന്നു.

    ആല്‍ജോയുടെ വേര്‍പാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമായി അനോഷിന്റെ മടങ്ങിവരവ്. അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന വാര്‍ത്ത നാടിനും വീടിനും ആശ്വാസമായി. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ വെച്ച് എട്ടുവയസ്സുകാരന്‍ ആല്‍ജോയെയും ചേട്ടന്‍ അനോഷിനെയും ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് ദുരൂഹത നീങ്ങിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലായിരുന്നു ഈ കണ്ടെത്തല്‍. പോലിസ് റിപ്പോര്‍ട്ട് തള്ളുന്നതായിരുന്നു ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പോലിസ് റിപ്പോര്‍ട്ട്. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്‌നമാകാം എന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്. വായില്‍ നിന്ന് നുരയും പതയും വരാന്‍ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടര്‍ ആണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ആല്‍ജോയ്ക്ക് ജീവന്‍ നഷ്ടമായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728