എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ആശ്വാസം, രേഖകള്‍ സമര്‍പ്പിക്കാൻ രണ്ടാഴ്ച കൂടി സമയം
_ന്യൂഡല്‍ഹി : കേരളത്തില്‍ എസ്‌ഐആർ കരട് പട്ടികയില്‍ നിന്ന് പുറത്തായവർക്ക് രേഖകള്‍ സമർപ്പിക്കാൻ രണ്ടാഴ്ച കൂടി സുപ്രീം കോടതി സമയം അനുവദിച്ചു._
_ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നല്‍കി. കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ പേരുവിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ പ്രദർശിപ്പിക്കാനും കോടതി നിർദേശം നല്‍കി._
_നേരത്തെ , കേരളത്തില്‍ എസ്‌ഐആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24 ലക്ഷം പേർ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 2.71 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. എസ്‌ഐആറില്‍ പേരുവിവരങ്ങളും രേഖകളും ചേർക്കാനുള്ള തീയതി ഇന്ന് അവസാനിരിക്കെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. രേഖകള്‍ പൂർത്തിയാക്കുന്ന ഘട്ടത്തില്‍ എങ്ങനെ പൂർത്തിയാക്കണമെന്ന കാര്യത്തിലെ അജ്ഞത, മാതാപിതാക്കളുടെ പേരുകള്‍ തമ്മില്‍ ചേരുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപ്രകാരം, കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ രേഖകള്‍ സമർപ്പിക്കാനും തദ്ദേശസ്ഥാപനങ്ങളില്‍ പ്രദർശിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നിർദേശം നല്‍കുകയായിരുന്നു._
_ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മിഷൻ നിശ്ചയിച്ചിരുന്നത്. അവകാശവാദം ഉന്നയിക്കാനുള്ള സമയപരിധി നീട്ടുന്ന സാഹചര്യത്തില്‍ അന്തിമപട്ടിക വൈകും. ഈ പട്ടികയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് എന്യുമറേഷൻ ഫോം സമർപ്പിക്കേണ്ട സമയപരിധി രണ്ടുതവണ നീട്ടിയിരുന്നു. ഡിസംബർ 4ല്‍ നിന്ന് 11ലേക്കും പിന്നീട് 18ലേക്കും നീട്ടി._
No comments