വീടുകളിൽ കിണർ കുഴിക്കുന്നതിലും കുടിവെള്ളത്തിന്‍റെ വിനിയോഗത്തിലും കടുത്ത നിയന്ത്രണങ്ങൾ വരുന്നു
സംസ്ഥാനത്ത് കിണര്‍ കുഴിക്കുന്നതിനും കുടിവെള്ളത്തിന്‍റെ വിനിയോഗം നിയന്ത്രിക്കുന്നതിനും കൂടുതൽ നിയന്ത്രണം വരുന്നു. വീട്ടാവശ്യത്തിന് കിണര്‍ കുഴിക്കാൻ മുൻകൂര്‍ അനുമതി തേടുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങൾ നിര്‍ദ്ദേശിക്കുന്നതാണ് സംസ്ഥാന ജല നയത്തിന്‍റെ കരട്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിനും നിയന്ത്രണം വരുമെന്നാണ് വ്യക്തമാകുന്നത്. ജലസമൃദ്ധമെന്ന് കരുതിയിരുന്ന കേരളം അത്രക്ക് അങ്ങനെ അല്ലെന്ന് ഓര്‍മ്മിപ്പിച്ചും കടുത്ത നിയന്ത്രണങ്ങളുടെ ആവശ്യകത എടുത്ത് പറയുന്നതുമാണ് സംസ്ഥാന ജല നയത്തിന്‍റെ കരട്.
വീടു വച്ചാൽ ഒരു കിണറും കുഴിക്കുന്ന മലയാളിയുടെ ശീലവും അതിന്‍റെ തുര്‍ച്ചയും ഇനി അത്ര എളുപ്പമാകില്ല. കിണര്‍ കുത്താൻ അനുമതി വാങ്ങണം. കുടിവെള്ളം അടക്കം വീട്ടാവശ്യത്തിനും മറ്റാവശ്യങ്ങൾക്കുമായി ഓരോ വീട്ടിലും രണ്ട് ടാങ്ക് വേണം. മഴവെള്ള സംഭരണിയുടെ പ്രവർത്തനം ഉറപ്പാക്കണം. വെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാധ്യതയാക്കും.
വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളം എടുക്കുന്നതിന് കനത്ത നിയന്ത്രണമാണ് വരാനിരിക്കുന്നത്. വെള്ളമെടുക്കുന്ന സ്രോതസ്സുകൾ മുൻകൂട്ടി അറിയിക്കുകയും അനുമതി തേടുകയും വേണം. ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് വ്യവസ്ഥാപിതമായ നിരക്കേര്‍പ്പെടുത്തും. ജലക്ഷാമ മേഖലകളിൽ വൻതോതിൽ വെള്ളം ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാകില്ല. കരട് നയം സമഗ്രമായ ചര്‍ച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം
No comments